കുന്നത്തുമല കുടിവെള്ള പദ്ധതി ഉപേക്ഷിക്കപ്പെട്ടനിലയില്‍

വര്‍ക്കല: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കുന്നത്തുമലയിലെ കുടിവെള്ള പദ്ധതി ഉപേക്ഷിക്കപ്പെട്ടനിലയില്‍. ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ പ്രദേശത്തെ ജലക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമുണ്ടാകും. 1998ലാണ് കുന്നത്തുമലയില്‍ രാജീവ്ഗാന്ധി കുടിവെളള പദ്ധതി പ്രകാരം ചെറുകിട ശുദ്ധജല വിതരണത്തിന് ശ്രമങ്ങള്‍ തുടങ്ങിയത്. 25 ലക്ഷം രൂപയാണ് അന്ന് ചെലവിട്ടത്. ഗുണഭോക്തൃ സമിതിയുടെ നേതൃത്വത്തില്‍ പദ്ധതി നിര്‍വഹണം ഏറെ മുന്നോട്ടുപോവുകയും ചെയ്തിരുന്നു. ഒന്നാംഘട്ടത്തില്‍ 25000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്‍െറ നിര്‍മാണം തുടങ്ങി. ടാങ്ക് സ്ഥാപിക്കുന്നതിന് തൂണുകള്‍ നിര്‍മിക്കുകയും പിച്ചകശ്ശേരി കുളത്തിന്‍െറ മധ്യത്ത് കിണര്‍ കുഴിക്കുകയും ചെയ്തു. പ്രദേശവാസികള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ പദ്ധതി പക്ഷേ, പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്തിന് സാധിച്ചില്ല. ജലവിതരണത്തിന് പൈപ്പ് ലൈനുകള്‍ നീട്ടുന്നതിന് പട്ടികജാതി ജനറല്‍ മേഖലയില്‍ തുക വകയിരുത്തിയെങ്കിലും പദ്ധതി മുന്നോട്ടുനീങ്ങിയില്ല. പിന്നീട് ഈ തുക ലാപ്സായി. ജില്ലയില്‍ ഏറ്റവുമധികം പട്ടികജാതി കോളനികളുടെ പഞ്ചായത്താണ് ചെമ്മരുതി. 396 പൊതുടാപ്പുകളും 3500ഓളം ഗാര്‍ഹിക കണക്ഷനുകളുമാണ് വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ളത്. വാട്ടര്‍ അതോറിറ്റി പഞ്ചായത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും സുലഭമായി വെള്ളം ലഭിക്കുന്നില്ളെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. വര്‍ക്കല അര്‍ബന്‍ വാട്ടര്‍ സപൈ്ള സ്കീം, ശ്രീനിവാസപുരത്തെ ആനക്കുഴി, ഊറ്റുകുഴി പദ്ധതികള്‍ എന്നിവയൊക്കെയുണ്ടെങ്കിലും ഇതര പഞ്ചായത്ത് പ്രദേശങ്ങളില്‍ വെള്ളമത്തെിക്കുന്നതുപോലെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ചെമ്മരുതിയിലും വെള്ളം ലഭിക്കുന്നുള്ളൂ. ഇലകമണ്‍ -ചെമ്മരുതി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ കല്ലുവിളയില്‍ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 2001ല്‍ നിര്‍മിച്ച കിണര്‍, പമ്പ് ഹൗസ്, ജലസംഭരണി എന്നിവ പ്രവര്‍ത്തിപ്പിക്കാനുമായിട്ടില്ല. പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതികള്‍ കമീഷന്‍ ചെയ്ത് നാട്ടുകാര്‍ക്ക് ഗുണഫലം ലഭ്യമാക്കണമെന്നും ഉപേക്ഷിക്കപ്പെട്ട പദ്ധതികള്‍ പുനരുജ്ജീവിപ്പിച്ച് പൂര്‍ത്തിയാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കലക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണ് കുന്നത്തുമല പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിച്ചിരുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിക്കും മുമ്പേ ഗുണഭോക്തൃ സമിതിയും കലക്ടറും തമ്മില്‍ ഉടക്കിപ്പിരിഞ്ഞു. പദ്ധതി പുനരുജ്ജീവിപ്പിക്കാനും പൂര്‍ത്തീകരിക്കാനും ചിലര്‍ കലക്ടറുമായി അന്ന് ചര്‍ച്ച നടത്തിയെങ്കിലും സാധ്യമായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.