തെന്മല പൊലീസ് സ്റ്റേഷന്‍ പഞ്ചായത്ത് ഭൂമിയിലേക്ക് മാറ്റാനുളള നീക്കം പൊളിഞ്ഞു

പുനലൂര്‍: സ്വകാര്യ ഭൂമിയിലെ തെന്മല പൊലീസ്സ്റ്റേഷന്‍ പഞ്ചായത്ത് ഭൂമിയിലേക്ക് മാറ്റുന്നതിനെതിരെ എല്‍.ഡി.എഫ് രംഗത്ത് വന്നതോടെ ആഭ്യന്തരമന്ത്രിയുടെ ശിലാസ്ഥാപന പരിപാടി പൊളിഞ്ഞു. എല്‍.ഡി.എഫ് പഞ്ചായത്ത് അംഗങ്ങള്‍ നിരാഹാരസത്യഗ്രഹം തുടങ്ങി ഹര്‍ത്താലും പ്രഖ്യാപിച്ചതോടെ ബുധനാഴ്ച വൈകീട്ട് നടത്താനിരുന്ന മന്ത്രിയുടെ പരിപാടി വേണ്ടെന്നുവെച്ചു. അതിര്‍ത്തിയിലെ തെന്മല പൊലീസ്സ്റ്റേഷന്‍ സ്ഥാപിതമായ കാലം മുതല്‍ സ്വകാര്യ എസ്റ്റേറ്റിലെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന് തെന്മല ജങ്ഷനിലുണ്ടായിരുന്ന എസ്റ്റേറ്റിലായിരുന്നു ഇത്. പിന്നീട് ഈ എസ്റ്റേറ്റ് ഹാരിസണ്‍ മറ്റൊരു സ്വകാര്യ ഗ്രൂപ്പിന് വിറ്റു. പുതിയ ഗ്രൂപ്പിന്‍െറ കൈവശം എസ്റ്റേറ്റ് എത്തിയതോടെ പൊലീസ്സ്റ്റേഷന്‍ ഇവിടെനിന്ന് മാറ്റാന്‍ ശ്രമം തുടങ്ങി. തെന്മലയിലെ ചില കോണ്‍ഗ്രസ് നേതാക്കളെ ഉപയോഗിച്ചായിരുന്നു ഈ നീക്കം. സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കാന്‍ പഞ്ചായത്തിന്‍െറ 25 സെന്‍റ് സ്ഥലം മുമ്പ് വിട്ടുകൊടുക്കുകയും ചെയ്തു. ഇതിനെതിരെ എല്‍.ഡി.എഫും കോണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്തുവന്നു. സ്വകാര്യ എസ്റ്റേറ്റ് ഭൂമി സര്‍ക്കാറിന്‍േറതായി കണ്ടത്തെി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങിയിരിക്കെ സ്റ്റേഷന്‍ നിലവിലുള്ളയിടത്ത് പുതിയ കെട്ടിടം നിര്‍മിക്കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. റവന്യൂ ഭൂമി വളരെ കുറവായ തെന്മല ജങ്ഷനില്‍ പഞ്ചായത്തിന്‍െറ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ഭൂമി സ്റ്റേഷന് വിട്ടുകൊടുക്കുന്നത് വികസന പ്രവര്‍ത്തനം തടസ്സമാവുമെന്നും ഇവര്‍ പറയുന്നു. ഇതിനിടയിലാണ് സ്റ്റേഷന്‍ പഞ്ചായത്ത് ഭൂമിയില്‍ ഇന്ന് മന്ത്രിയെകൊണ്ട് കല്ലിടല്‍ചടങ്ങ് നടത്താന്‍ പഞ്ചായത്ത് തീരുമാനിച്ചത്. സംഭവം പുറത്തുവന്നതോടെ എല്‍.ഡി.എഫിലെ പഞ്ചായത്തംഗങ്ങളായ സിബിന്‍ ബാബുവും വി.എസ്. മണിയും ചൊവ്വാഴ്ച രാവിലെ മുതല്‍ തെന്മല ജങ്ഷനില്‍ സത്യഗ്രഹം തുടങ്ങി. ബുധനാഴ്ച ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തില്‍ മന്ത്രിയത്തെുന്നത് സംഘര്‍ഷത്തിനിടയാക്കുമെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് പരിപാടി മാറ്റുകയായിരുന്നു. ശിലാസ്ഥാപനം മാറ്റിയതോടെ ഹര്‍ത്താല്‍ വേണ്ടെന്നുവെച്ചു. മെംബര്‍മാരുടെ സത്യഗ്രഹം തുടരുകയാണ്. സത്യഗ്രഹം സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ് ഉദ്ഘാടനം ചെയ്തു. എസ്. സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ആര്‍. സുരേഷ്, എല്‍. ഗോപിനാഥപിള്ള, ചന്ദ്രാനന്ദന്‍, ആര്‍. ശ്രീനിവാസന്‍, പി.എം. മസൂദ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.