തൊഴില്‍സമരം കൂടുതല്‍ എസ്റ്റേറ്റുകളിലേക്ക്

പുനലൂര്‍: കിഴക്കന്‍മേഖലയിലെ കൂടുതല്‍ എസ്റ്റേറ്റുകളിലേക്ക് തൊഴില്‍സമരം വ്യാപിച്ചു. അമ്പനാട് ടി.ആര്‍ ആന്‍ഡ് ടി, ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍ എന്നീ എസ്റ്റേറ്റുകളില്‍ നടന്നിരുന്ന സമരം തെന്മലയിലെ റിയാ എസ്റ്റേറ്റിലും തിങ്കളാഴ്ച ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ പ്രധാന എസ്റ്റേറ്റ് മേഖലയായ തെന്മല വാലിയിലെ വന്‍കിട എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. അമ്പനാട് എസ്റ്റേറ്റിലെ സമരം ചൊവ്വാഴ്ച 13ാം ദിവസത്തിലേക്ക് കടന്നു. ഹാരിസണില്‍ കഴിഞ്ഞ 25 മുതലാണ് പണിമുടക്ക് തുടങ്ങിയത്. ചൊവ്വാഴ്ച ഉന്നതതല ചര്‍ച്ച നടക്കുന്നതില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ളെങ്കില്‍ നിലവിലെ സമരരീതിക്ക് മാറ്റം വരുത്തുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. അതേസമയം അമ്പനാട് സമരം നീണ്ടുപോകുന്നതോടെ തൊഴിലാളികുടുംബങ്ങള്‍ ദുരിതത്തിലായി. കഴിഞ്ഞദിവസം ജില്ലാ മെഡിക്കല്‍ സംഘം ഇവിടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ ഇനിയും പരിഗണിച്ചിട്ടില്ല. പണിമുടക്കില്‍ തൊഴിലാളികള്‍ വിവിധ എസ്റ്റേറ്റ് ഓഫിസുകളിലേക്ക് പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തി. ദിവസക്കൂലി 500 രൂപയാക്കുക, ബോണസ് 20 ശതമാനം നല്‍കുക, മെഡിക്കല്‍ അലവന്‍സുകള്‍ അനുവദിക്കുക തുടങ്ങിയവയാണ് തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.