അമ്പനാട് എസ്്റ്റേറ്റ് :സമരച്ചൂടിന് പരിഹാരമില്ല

പുനലൂര്‍: ആര്യങ്കാവ് അമ്പനാട് എസ്റ്റേറ്റ് തൊഴിലാളികള്‍ ആരംഭിച്ച സമരം ഒത്തുതീര്‍ക്കാന്‍ ലേബര്‍ കമീഷണര്‍ തിരുവനന്തപുരത്ത് ചൊവ്വാഴ്ച വിളിച്ചുകൂട്ടിയ ചര്‍ച്ചയും പരാജയം. എസ്റ്റേറ്റ് ഉടമ പങ്കെടുക്കാതെ മാനേജറെ പ്രതിനിധിയായി അയക്കുകയായിരുന്നു. മാനേജ്മെന്‍റിന്‍െറ നിഷേധ നിലപാടിനെതിരെ സമരം ശക്തമായി തുടരാനാണ് യൂനിയന്‍ നേതാക്കളുടെ തീരുമാനം. തൊഴിലാളികള്‍ക്ക് ന്യായമായും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന തോട്ടമുടമക്കെതിരെ നടപടിയെടുക്കുമെന്ന് ലേബര്‍ കമീഷണര്‍ യൂനിയന്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. മുന്നറിയിപ്പില്ലാതെ തുടങ്ങിയ സമരം പിന്‍വലിക്കാതെ മാനേജ്മെന്‍റ് ചര്‍ച്ചക്ക് സന്നദ്ധമല്ളെന്നായിരുന്നു ഉടമയുടെ പ്രതിനിധി അറിയിച്ചത്. അതേസമയം, ഉടമ പങ്കെടുക്കാത്ത ചര്‍ച്ചയോട് യോജിക്കാനാകില്ലന്ന് നേതാക്കളും കമീഷണറെ അറിയിച്ചു. കുടിവെള്ളം, ചികിത്സ തുടങ്ങിയ ന്യായമായി ലഭിക്കേണ്ട ആനൂകൂല്യങ്ങള്‍ നിഷേധിക്കുന്നതിനാല്‍ തൊഴിലാളികളുടെ അവസ്ഥ ദയനീയമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സ്റ്റാറ്റ്യൂട്ടറിയായി തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ തൊഴില്‍ വകുപ്പിന്‍െറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കമീഷണര്‍ കെ. ബിജു പറഞ്ഞു. തോട്ടം തൊഴിലാളികളുടെ ബോണസ്, ശമ്പള വര്‍ധന ഉള്‍പ്പെടെ കാര്യങ്ങള്‍ 26ന് ചര്‍ച്ചക്ക് വെക്കുമ്പോള്‍ അമ്പനാട് എസ്റ്റേറ്റിലെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാമെന്നും കമീഷണര്‍ അറിയിച്ചു. റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷണര്‍ കഴിഞ്ഞ ശനിയാഴ്ച പുനലൂരില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലും പ്രതിനിധിയായിരുന്നു പങ്കെടുത്തത്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യൂനിയന്‍ നേതാക്കളായ എസ്. ജയമോഹനന്‍, മാമ്പഴത്തറ സലീം, എച്ച്. രാജീവന്‍, പി. ലാലാജിബാബു, എം.എ. രാജഗോപാല്‍, എച്ച്. അബ്ദുല്‍ ഖാദര്‍, കെ.ജി. ജോയി, ടോമിച്ചന്‍ എന്നിവര്‍ പങ്കെടുത്തു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് നിരാഹാരം തുടങ്ങിയ ജനപ്രതിനിധികള്‍ അവശരായതിനെ തുടര്‍ന്ന് ഇവരെ മാറ്റി പകരം ഐ.എന്‍.ടി.യു.സിക്കായി പഞ്ചായത്ത് അംഗം കുട്ടിപാപ്പയും എ.ഐ.ടി.യുസിക്കായി ജപമണിയും സി.ഐ.ടി.യു വിനായി ടി.സി. സരോജവും നിരാഹാരം തുടങ്ങി. സി.പി.ഐ ജില്ലാ സെക്രട്ടറി ആര്‍. രാമചന്ദ്രന്‍, മുന്‍ എം.എല്‍.എ പി.എസ്. സുപാല്‍, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍ തുടങ്ങിയ നേതാക്കള്‍ ചൊവ്വാഴ്ച സമര സ്ഥലം സന്ദര്‍ശിച്ചു. മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് ഒരു ലക്ഷം പുനലൂര്‍: മരിച്ച അമ്പനാട് തേയില തോട്ടം തൊഴിലാളി ചിന്നതായിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒരു ലക്ഷം രൂപ അനുവദിച്ചു. സമരത്തിലുണ്ടായിരുന്ന ചിന്നതായ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ലയത്തില്‍ മരണപ്പെട്ടത്. മതിയായ ചികിത്സ കിട്ടാത്തതാണ് മരണത്തിനിടയാക്കിയതെന്ന് തൊഴിലാളികള്‍ ആരോപിച്ചിരുന്നു. ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ആര്യങ്കാവ് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് മാമ്പഴത്തറ സലീം എന്നിവര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.