പെണ്‍കൂട്ടം സ്റ്റിക്കേന്തി, വീണ്ടും ടര്‍ഫുണര്‍ന്നു

കൊല്ലം: വീണ്ടും ടര്‍ഫുണര്‍ന്നു, ദേശീയ ഗെയിംസ് കൊടിയിറങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ ആദ്യ ആസ്ട്രോ ടര്‍ഫ് ഹോക്കി സ്റ്റേഡിയം കായികതാരങ്ങള്‍ക്കായി തുറന്നുകൊടുത്തത്. സംസ്ഥാന സ്കൂള്‍ ഹോക്കിമത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. നാലു ദിവസത്തെ മത്സരത്തില്‍ അഞ്ഞൂറോളം താരങ്ങളാണ് മൈതാനത്ത് സ്റ്റിക്കേന്തുക. സംസ്ഥാനത്തെ ഏക രാജ്യാന്തര നിലവാരത്തിലെ ടര്‍ഫ് ദേശീയ ഗെയിംസിന്‍െറ ഭാഗമായാണ് ഒരുക്കിയത്. എന്നാല്‍, ഗെയിംസ് കൊടിയിറങ്ങിയതോടെ അനാഥമായി. ജര്‍മനിയില്‍ നിന്നിറക്കുമതി ചെയ്ത ടര്‍ഫും മലേഷ്യയില്‍നിന്നുള്ള സാങ്കേതിക വിദഗ്ധരെയും ഉപയോഗിച്ചാണ് സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. ഗെയിംസിന് ശേഷം താല്‍ക്കാലിക ചുമതല ലഭിച്ചവര്‍ തിരിഞ്ഞുപോലും നോക്കിയില്ല. വേണ്ട രീതിയില്‍ പരിപാലിച്ചാല്‍ 20 വര്‍ഷമെങ്കിലും അന്താരാഷ്ര്ട മത്സരങ്ങള്‍ക്ക് വേദിയാകാന്‍ കഴിയുന്ന സ്റ്റേഡിയമാണിത്. ഗെയിംസ് കഴിഞ്ഞതോടെ പേ ആന്‍ഡ് പ്ളേ സംവിധാനത്തിലൂടെ പരിപാലിക്കാനാണ് പൊലീസും സ്പോര്‍ട്സ് കൗണ്‍സിലും പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, ഒരു മാസത്തെ പരിപാലനത്തിനു പോലും 50,000 രൂപചെലവാകും. ഇതു ബാധ്യതയാകുമെന്നായതോടെ പിന്‍വാങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.