ഇത്തിക്കര മുതല്‍ കൊല്ലംവരെ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുമാസം

കൊട്ടിയം: ജപ്പാന്‍ കുടിവെള്ള പദ്ധതിയിയുടെ ഭാഗമായ പൈപ്പ് മാറ്റി സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് ഇത്തിക്കര മുതല്‍ കൊല്ലം വരെയുള്ള ജലവിതരണം നിലച്ചു. കൊല്ലം കോര്‍പറേഷന്‍, കൊട്ടിയം, മയ്യനാട്, ആദിച്ചനല്ലൂര്‍, നെടുമ്പന എന്നിവിടങ്ങളിലാണ് മൂന്നുമാസമായി കുടിവെള്ളവിതരണം മുടങ്ങിയത്. ദേശീയപാതയില്‍ ഇത്തിക്കര വളവില്‍ പ്രകൃതിക്ഷോഭത്തില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇടിഞ്ഞുവീണ മണ്ണിനടിയിലൂടെയാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കൂറ്റന്‍ പൈപ്പ് കടന്നുപോയിരുന്നത്. ജലവിതരണ പൈപ്പ് തകരുമോയെന്ന ആശങ്കയില്‍ ചാത്തന്നൂര്‍ തിരുമുക്കിന് സമീപമുള്ള കുടിവെള്ള പദ്ധതിയുടെ വാല്‍വ് അടക്കുകയായിരുന്നു. പൈപ്പ് പൊട്ടിയാല്‍ ദേശീയപാത ഉള്‍പ്പെടെ ഒലിച്ചുപോകുമോയെന്ന ഭീതിയും ഉണ്ടായിരുന്നു. റോഡരികിലെ കുന്നിന്‍മുകളിലൂടെ പോകുന്ന പൈപ്പ് അവിടെനിന്ന് മാറ്റി നിരപ്പായ റോഡ് അരികിലേക്ക് സ്ഥാപിച്ചെങ്കില്‍ മാത്രമേ കൊട്ടിയം, കൊല്ലം ഭാഗങ്ങളിലേക്ക് വെള്ളം കടത്തിവിടാനാവൂവെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. തൊളിക്കോട് മൂക്കുന്നിമലയിലെ ടാങ്കില്‍ ശേഖരിച്ച് ശുചീകരിക്കുന്ന വെള്ളമാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളിലൂടെ ലഭിക്കുന്നത്. ജലവിതരണം പാതിവഴിയില്‍ തടസ്സപ്പെട്ടതോടെ നെടുമ്പന പഞ്ചായത്തിലെ പുലിയില, മയ്യനാട് പഞ്ചായത്തില്‍പെട്ട കൊട്ടിയം ഗുരുമന്ദിരം എന്നിവിടങ്ങളിലെ 20 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ച് വിതരണം ചെയ്തുകൊണ്ടിരുന്ന വാട്ടര്‍ ടാങ്കുകള്‍ നോക്കുകുത്തികളായി. കൊട്ടിയം ഗുരുമന്ദിരത്തിനടുത്തുള്ള വാട്ടര്‍ ടാങ്കില്‍നിന്നാണ് കൊല്ലം കോര്‍പറേഷനിലേക്ക് വെള്ളം വിതരണം ചെയ്തിരുന്നത്. കൊട്ടിയത്തെ ടാങ്കില്‍നിന്നും പഴയാറ്റിന്‍കുഴി ടാങ്കിലത്തെിയ ശേഷമായിരുന്നു കോര്‍പറേഷന്‍െറ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം വിതരണം. പഴയാറ്റിന്‍കുഴി ടാങ്കില്‍ വെള്ളം എത്താതായതോടെയാണ് കോര്‍പറേഷന്‍െറ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്നുമാസമായി കുടിവെള്ളം കിട്ടാതായത്. കൊട്ടിയം ടാങ്കില്‍ വെള്ളം എത്താത്തതിനാല്‍ മയ്യനാട് പഞ്ചായത്തിലെ പുല്ലിച്ചിറ, കൊട്ടിയം, ആദിനല്ലൂര്‍ പഞ്ചായത്തിലും നെടുമ്പന പഞ്ചായത്തിലുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കിട്ടാതായി. ജപ്പാന്‍ കുടിവെള്ളം ലഭിക്കുന്നതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ പല പമ്പ് ഹൗസുകളുടെയും പ്രവര്‍ത്തനവും നിലച്ചിരുന്നു. ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയില്‍നിന്നും ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍നിന്നും ജനങ്ങള്‍ക്ക് വെള്ളം കിട്ടാത്ത സാഹചര്യമാണ്. കുടിവെള്ളം ലഭിക്കാത്തത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റിയില്‍ പരാതി പറഞ്ഞാല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്യോഗസ്ഥരെ പഴിചാരി അധികൃതര്‍ രക്ഷപ്പെടുകയാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് വാളകത്ത് മാത്രമാണ് ഓഫിസുള്ളത്. കോര്‍പറേഷന്‍ അധികൃതരും പഞ്ചായത്ത് അധികൃതരും മുന്‍കൈയെടുത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതരുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചാലേ കുടിവെള്ള വിതരണം പുന$സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. റോഡരികിലെ കുന്നിന്‍മുകളിലൂടെയുള്ള പൈപ്പ് താഴേക്ക് മാറ്റണമെന്ന നിലപാടാണ് ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതര്‍ക്കുള്ളതത്രേ. ഇതിനായി എം.എല്‍.എയോ എം.പിയോ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.