വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍

കാവനാട്: വധശ്രമം ഉള്‍പ്പെടെ നിരവധി അടിപിടികേസുകളിലെ പ്രതികളായ മൂന്നുപേരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കാവനാട് കന്നിമേല്‍ചേരി സ്വദേശികളായ മുട്ടറ വടക്കതില്‍ സുനി, മുട്ടറ വടക്കതില്‍ വിനു, വിഷാന്ത് ഭവനില്‍ പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. ഓട്ടോ തൊഴിലാളിയായ ശക്തികുളങ്ങര പാലോട്ട് വീട്ടില്‍ ശ്രീജിത്തിനെ (27) ജൂലൈ 20ന് വൈകീട്ട് വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേല്‍പിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. ശ്രീജിത്തിനെ പ്രവീണ്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കി മറ്റ് പ്രതികളായ സുനിയും വിനും ഷാനും ചേര്‍ന്ന് വാള്‍ കൊണ്ട് തോളിലും കൈകാലുകളിലും വെട്ടി പരിക്കേല്‍പിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ശ്രീജിത്തും സുനിയുമായുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. ഈ കേസില്‍ ഷാനെ പിടികൂടാനുണ്ട്. ശ്രീജിത്തിനെ ആക്രമിച്ചദിവസം തന്നെ നാലംഗസംഘം ശക്തികുളങ്ങര സ്വദേശി ശശികലയുടെ വീട്ടിലത്തെി ജനലും ലൈറ്റും കസേരയും മറ്റ് വീട്ടുസാധനങ്ങളും അടിച്ചുതകര്‍ക്കുകയും വാള്‍ ചുഴറ്റി ഓടിപ്പോവുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ശശികലയുടെ മകനും സുനിയും തമ്മിലുള്ള വിരോധമാണ് ഇവിടെയും അക്രമത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇതിനുശേഷം ഒളിവിലായിരുന്ന പ്രതികള്‍ കാവനാട് മാര്‍ക്കറ്റില്‍ നില്‍ക്കുന്നതായി കൊല്ലം എ.സി.പി എം.എസ്. സന്തോഷ്, സി.ഐ ആര്‍. സുരേഷ് എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരം ശക്തികുളങ്ങര എസ്.ഐ വിനോദിന് കൈമാറിയതുപ്രകാരം എസ്.ഐയും എ.എസ്.ഐ സലീം ജി.എസ്.ഐ ഉണ്ണി, എ.എസ്.ഐ ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സുനിക്കെതിരെ മീനത്തുചേരി വയക്കല്‍ വടക്കതില്‍ മേരിയുടെ വീട്ടില്‍ കയറി ഇവരുടെ മകന്‍ മനോജിനെ വെട്ടിപരിക്കേല്‍പിച്ച സംഭവത്തിലും കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.