സംഭരിക്കാന്‍ സര്‍ക്കാര്‍ തയാറല്ല; കരീപ്രയില്‍ നെല്ല് കെട്ടിക്കിടന്ന് നശിക്കുന്നു

കൊട്ടാരക്കര: ഏറ്റെടുക്കാന്‍ ആളില്ലാത്തതുമൂലം കരീപ്രയില്‍ നെല്ല് കെട്ടികിടന്ന് നശിക്കുന്നു. ഇതോടെ നെല്‍കൃഷിക്ക് ഇറങ്ങിയ കര്‍ഷകകുടുംബങ്ങള്‍ ദുരിതത്തിലായി. കരീപ്ര തളവൂര്‍കോണം പാട്ടുപുരയ്ക്കല്‍ ഏലാ സമിതിയുടെ നേതൃത്വത്തില്‍ കൃഷിചെയ്ത കര്‍ഷകരാണ് ഇപ്പോള്‍ ദുരിതത്തിലായത്. നെല്ല് സംഭരിക്കാന്‍ സിവില്‍ സപൈ്ളസ് വകുപ്പ് തയാറാകാത്തതുമൂലം കൊയ്തെടുത്ത നെല്ല് കരീപ്രയിലെ കര്‍ഷകരുടെ വീടുകളില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. സര്‍ക്കാറിന്‍െറ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി നെല്‍കൃഷിക്ക് തയാറായ കുടുംബങ്ങളാണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നത്. ഭൂമി തരിശുരഹിതമാക്കി 75 ഏക്കറോളം സ്ഥലത്താണ് ഇവിടെ കര്‍ഷകകൂട്ടായ്മ ഒന്നാംവിള കൃഷി ചെയ്തത്. വിളവെടുപ്പു കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാന്‍ നടപടിയുണ്ടാകുന്നില്ല. സെപ്റ്റംബറില്‍ നെല്ല് സംഭരിക്കുമെന്നാണ് കര്‍ഷകര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നത്. തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാല്‍ ഈ നെല്ളെല്ലാം കര്‍ഷകരുടെ വീടുകളില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്തും പലിശക്ക് പണമെടുത്തും കൃഷിയിറക്കിയ കര്‍ഷകരാണ് ഭൂരിഭാഗവും. സര്‍ക്കാര്‍ നെല്ല് സംഭരിച്ചില്ളെങ്കിലും നിലം തരിശിടാതെ കര്‍ഷകരെല്ലാം രണ്ടാംവിള കൃഷിയിറക്കിക്കഴിഞ്ഞു. സര്‍ക്കാറും കൃഷിവകുപ്പും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ടില്ളെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിക്കുമെന്ന് ഏലാസമിതി സെക്രട്ടറി കരീപ്ര ബി. ചന്ദ്രശേഖരന്‍പിള്ള അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.