പത്തനാപുരം: എസ്.എന്‍.ഡി.പി യൂനിയന്‍ മൈക്രോഫിനാന്‍സ് തട്ടിപ്പ് നടത്തിയതായി പരാതി. ശാഖാ അംഗങ്ങളുടെ പേരിലെടുത്ത വായ്പാതുക മുഴുവന്‍ അംഗങ്ങള്‍ക്ക് നല്‍കാതെ യൂനിയന്‍ ഭാരവാഹികള്‍ തട്ടിയെടുത്തതായാണ് പരാതി. വായ്പയെടുത്ത തുക യൂനിയനില്‍ തിരികെ അടച്ചിട്ടും ശാഖാ അംഗങ്ങള്‍ക്ക് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ്. പത്തനാപുരം എസ്.എന്‍.ഡി.പി യൂനിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുന്നല ഐശ്വര്യ വിലാസം ശാഖാ അംഗങ്ങളാണ് മൈക്രോഫിനാന്‍സ് തട്ടിപ്പിനെതിരെ രംഗത്തത്തെിയിരിക്കുന്നത്. 2010ല്‍ ഇവര്‍ക്ക് പത്തനാപുരം എസ്.എന്‍.ഡി.പി യൂനിയന്‍ ഇടപെട്ട് യൂനിയന്‍ ബാങ്കില്‍നിന്ന് രണ്ട് ലക്ഷം രൂപ വായ്പയെടുത്ത് നല്‍കി. ഈ തുക ശാഖാ അംഗങ്ങളായ 18 പേര്‍ക്ക് വായ്പയായി നല്‍കി. 2012ല്‍ ശാഖാ അംഗങ്ങള്‍ വായ്പയായി എടുത്ത രണ്ട് ലക്ഷം രൂപ യൂനിയന്‍ ഓഫിസില്‍ അടച്ചുതീര്‍ത്തു. എന്നാല്‍, കഴിഞ്ഞദിവസം 86,000 രൂപ കൂടി അടയ്ക്കണമെന്നും അല്ലാത്തപക്ഷം ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്നും കാണിച്ച് 18 പേര്‍ക്കും ബാങ്ക് നോട്ടീസ് നല്‍കി. ബാങ്കില്‍നിന്ന് യൂനിയന്‍ ഇടപെട്ട് വായ്പയായി കൈപ്പറ്റിയത് രണ്ടര ലക്ഷം രൂപയായിരുന്നു. ശാഖാ അംഗങ്ങള്‍ക്ക് നല്‍കിയത് രണ്ട് ലക്ഷം രൂപയും. രണ്ട് ലക്ഷം അടച്ചുതീര്‍ത്തിട്ടും തങ്ങള്‍ക്ക് കിട്ടാത്ത അമ്പതിനായിരം രൂപയും അതിന്‍െറ പലിശയും തിരികെ അടയ്ക്കേണ്ട ഗതികേടിലാണ് ശാഖാ അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.