കൊല്ലം: കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മൈലം പള്ളിക്കല്‍ മുറിയില്‍ വട്ടവിള വീട്ടില്‍ ബാബുവിനെയാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി -VI ജഡ്ജി എഫ്. അഷീദ ശിക്ഷിച്ചത്. പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും. ബാബു കേസിലെ ഒന്നാം പ്രതിയാണ്. രണ്ടാം പ്രതിയായിരുന്ന രഘുനാഥന്‍ വിചാരണക്കുമുമ്പുതന്നെ മരണപ്പെട്ടിരുന്നു. കേസിനാസ്പദമായ സംഭവം നടന്നത് 2005 ആഗസ്റ്റ് 15നാണ്. രാവിലെ 6.30ന് കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടറായിരുന്ന ബി. സുരേഷും പാര്‍ട്ടിയും കരുനാഗപ്പള്ളി ജങ്ഷനില്‍ കരുനാഗപ്പള്ളി-കൊട്ടാരക്കര റോഡിലുള്ള ബസ്സ്റ്റോപ്പിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബാബുവിന്‍െറ കൈയിലുണ്ടായിരുന്ന സ്യൂട്ട്കെയ്സില്‍ 10 കിലോ 25 ഗ്രാമും രണ്ടാമന്‍െറ കൈയിലുണ്ടായിരുന്ന എയര്‍ബാഗില്‍ ആറുകിലോ 25 ഗ്രാമും കഞ്ചാവ് കണ്ടത്തെി. ആന്ധ്രപ്രദേശിലെ അനഹപ്പള്ളിയിലെ വയില്‍ക്കുടിയില്‍ നിന്ന് എറണാകുളത്ത് ട്രെയിനിറങ്ങി മറ്റ് രണ്ട് കഞ്ചാവ് കടത്തുകാരുമായി ടാക്സി കാറില്‍ കരുനാഗപ്പള്ളിയില്‍ വന്നിറങ്ങി കഞ്ചാവുമായി കൊട്ടാരക്കരയിലേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കവെയായിരുന്നു അറസ്റ്റ്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം എന്‍. അജിത്കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍. ജയചന്ദ്രന്‍, അഡ്വ. സൂര്യപ്രഭ എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.