പാതയോരത്ത് തൊഴില്‍ അഭിമുഖം; വിദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കൊട്ടിയം: സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയിലേക്ക് വെല്‍ഡിങ് ജോലിക്കായി തെരഞ്ഞെടുക്കാനെന്നുപറഞ്ഞ് പാതയോരത്തെ വെല്‍ഡിങ് വര്‍ക്ഷോപ്പിനുമുന്നില്‍വെച്ച് ഉദ്യോഗാര്‍ഥികളെ ഇന്‍റര്‍വ്യൂ ചെയ്ത രണ്ട് വിദേശികളടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗദി അറേബ്യയിലെ റിയാദ് സ്വദേശി മന്‍സൂര്‍ എഫ്. അല്‍ഖഹ്താനി, ജോര്‍ഡന്‍ സ്വദേശി ബിലാല്‍ എന്നിവരും കുരീപ്പള്ളി സ്വദേശി കുഞ്ഞുമോനുമാണ് പിടിയിലായത്. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കൊട്ടിയം എസ്.ഐയുടെ നേതൃത്വത്തിലെ സംഘമാണ് ഇവരെ പിടികൂടിയത്. പാലമുക്ക്-കല്ലുവെട്ടാംകുഴി റോഡില്‍ കുരിശ്ശടിക്ക് എതിര്‍വശത്തുള്ള എന്‍ജിനീയറിങ് വര്‍ക്ഷോപ്പിനുമുന്നിലായിരുന്നു ഇന്‍റര്‍വ്യൂ. ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത ഏതാനും പേരുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ 10 ഓടെയാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ കൊട്ടിയം പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തത്തെിയ എസ്.ഐ ആര്‍. ഫയാസിന്‍െറ നേതൃത്വത്തിലെ സംഘം മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് എത്തുമ്പോള്‍ ഇന്‍റര്‍വ്യൂ നടക്കുകയായിരുന്നു. മന്‍സൂര്‍ ആണ് ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ക്കിട്ടത്. കണ്ണൂര്‍, കോഴിക്കോട്, കിളിമാനൂര്‍, ആറ്റിങ്ങല്‍, മീയണ്ണൂര്‍, കുരീപ്പള്ളി, കായംകുളം എന്നിവിടങ്ങളില്‍നിന്ന് ഉദ്യോഗാര്‍ഥികള്‍ എത്തിയിരുന്നു. ഗള്‍ഫിലുള്ള ബന്ധുക്കള്‍ വഴി ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാനത്തെിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. വിസക്ക് പണം ആവശ്യപ്പെട്ടതായി പറയാന്‍ ആരും ആദ്യം തയാറായില്ല. പിന്നീട് തന്നോട് വിസക്ക് പണം ആവശ്യപ്പെട്ടതായി ഒരാള്‍ അറിയിച്ചതോടെയാണ് കസ്റ്റഡിയിലെടുത്തത്. 1700 റിയാലാണ് ശമ്പളമായി പറഞ്ഞിരുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിദേശികളെ പ്രവാസിയായ വക്കം വൈ. നവാസിന്‍െറ സഹായത്തോടെ കൊല്ലം സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ റെക്സ് ബോബി അര്‍വിന്‍, ചാത്തന്നൂര്‍ എ.സി.പി ശിവപ്രസാദ് എന്നിവര്‍ ചോദ്യം ചെയ്തു. റിയാദിലെ അല്‍റാജി അയണ്‍ വര്‍ക്സ് ആന്‍ഡ് ഡെക്കറേഷന്‍ കമ്പനി സി.ഇ.ഒ എന്ന പേരിലെ വിസിറ്റിങ് കാര്‍ഡും പാസ്പോര്‍ട്ടും മാത്രമാണ് മന്‍സൂറിന്‍െറ കൈവശമുണ്ടായിരുന്നത്. ബിലാലിന്‍െറ കൈയില്‍ രേഖകളൊന്നുമില്ല. ഇയാള്‍ അല്‍രാജി കമ്പനിയിലെ ജീവനക്കാരനാണെന്നാണ് പറഞ്ഞത്. കൊല്ലത്തെ പഞ്ചനക്ഷത്രഹോട്ടലിലാണ് താമസമെന്നും ഇവര്‍ അറിയിച്ചു. ഇവര്‍ താമസിക്കുന്ന ഹോട്ടലിലെ മുറി പൊലീസ് പരിശോധിക്കും. കുഞ്ഞുമോന്‍െറ നിര്‍ദേശപ്രകാരമാണ് വിദേശികള്‍ എത്തിയതെന്നാണ് പൊലീസിന്‍െറ ചോദ്യംചെയ്യലില്‍ വ്യക്തമായത്. ഇമിഗ്രേഷന്‍ വകുപ്പുമായും മറ്റും ബന്ധപ്പെട്ടുവരുകയാണ്. സിറ്റി പൊലീസ് കമീഷണര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യംചെയ്ത ശേഷമാകും അനന്തരനടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.