മൂവാറ്റുപുഴ: കായികകേരളത്തിെൻറ പൊന്‍ താരം സ്വന്തമായി ജോലിയും വീടും എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ സഹായത്തിനായി കായിക മന്ത്രിക്ക് നിവേദനം നല്‍കി. മൂവാറ്റുപുഴ പുളിന്താനം സ്വദേശി ജിനു മരിയ മാനുവലാണ് സ്വന്തമായി വീടും ജോലിയും എന്ന സ്വപ്നവുമായി സര്‍ക്കാറിെൻറ കനിവ് തേടി കായിക മന്ത്രി എ.സി. മൊയ്തീന് നിവേദനം നല്‍കിയത്. എല്‍ദോ എബ്രഹാം എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു. നിവേദനം പരിശോധിച്ച മന്ത്രി വേണ്ട സഹായം വാഗ്ദാനം ചെയ്തതായി എം.എല്‍.എ പറഞ്ഞു. സ്‌പോര്‍ട്‌സ് വകുപ്പ് ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. ദേശീയ ഓപണ്‍ അത്്ലറ്റിക്സുകളില്‍ ഹൈജമ്പ് വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷവും കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയ താരമാണ് ജിനു. ഈ വര്‍ഷം ചെന്നൈയിലും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലഖ്നോയിലും നടന്ന അത്്ലറ്റിക്സുകളിലാണ് നേട്ടം കൊയ്തത്. പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനത്ത് പനച്ചിക്കവയലില്‍ മാണി-ഡോളി ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് ജിനു. ടാപ്പിങ് തൊഴിലാളിയായ മാണിയും തയ്യല്‍ ജോലി ചെയ്യുന്ന ഡോളിയും മക്കളും വാടകവീട്ടിലാണ് താമസിക്കുന്നത്. മറ്റ് രണ്ട് കുട്ടികളുടെ പഠനച്ചെലവ് കണ്ടെത്തുന്നതിനൊപ്പം ജിനുവിെൻറ പഠനത്തിനും കായിക പരിശീലനത്തിനുമുൾപ്പെടെ ചെലവുകള്‍ക്കും പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. മൂത്ത മകന്‍ ജിത്തു എന്‍ജിനീയറിങ് പാസായെങ്കിലും തൊഴിലൊന്നുമായിട്ടില്ല. ഇളയ മകന്‍ ജിതിന്‍ പോളിടെക്നിക് വിദ്യാര്‍ഥിയാണ്. മക്കളില്‍ രണ്ടാമതായ ജിനു പാലാ അല്‍ഫോന്‍സ കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ പാസായശേഷം ഒരു ജോലിക്കായി ശ്രമിക്കുകയാണ്. കായിക സ്വപ്നങ്ങള്‍ പിന്തുടരുന്നതിനൊപ്പം ജോലിക്കായി സര്‍ക്കാറിെൻറയും സ്പോര്‍ട്സ് കൗണ്‍സിലിെൻറയും കാരുണ്യത്തിന് കാത്തിരിക്കുകയാണ് ഈ സുവര്‍ണ പ്രതിഭ. ബോബി അലോഷ്യസിനുശേഷം ഹൈജംപില്‍ 1.8 മീറ്ററിന് മുകളില്‍ ചാടുന്ന കേരളത്തിലെ ഏക വനിത കായിക താരമാണ് ജിനു. ഈ വര്‍ഷം ചൈനയിലും തായ്പേയിലുമായി നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ ഇന്ത്യയില്‍നിന്ന് പങ്കെടുത്ത ഏക ഹൈജംപ് താരവും ജിനുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.