കാക്കനാട്: സമൂഹവിവാഹത്തില്‍ വിവാഹിതരായ ദമ്പതികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മിശ്രവിവാഹ ധനസഹായം മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നല്‍കാതെ സാമൂഹിക നീതിവകുപ്പിെൻറ നീതികേടെന്ന് പരാതി. കരള്‍ രോഗത്തിന് ഏറെനാളായി ചികിത്സയിലുള്ള പറവൂര്‍ പുത്തന്‍പള്ളി പുന്നമൂട്ടില്‍ ബോബിക്കാണ് ദുരനുഭവം. മൂന്നുവര്‍ഷത്തിലേറെയായി പല കാരണങ്ങള്‍ പറഞ്ഞ് 30,000 രൂപയുടെ വിവാഹ ധനസഹായം അധികൃതര്‍ നിഷേധിക്കുകയാണെന്നാണ് ബോബിയുടെ പരാതി. 2012 ഒക്ടോബര്‍ 22ന് കലൂര്‍ എ.ജെ ഹാളില്‍ സംഘടിപ്പിച്ച സമൂഹവിവാഹത്തിലാണ് വരാപ്പുഴ പുളിക്കപ്പറമ്പില്‍ ഷീജയും ബോബിയും വിവാഹിതരായത്. അന്നുമുതല്‍ മിശ്രവിവാഹിത ധനസഹായത്തിന് സിവില്‍ സ്റ്റേഷനിലെ ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസ് കയറിയിറങ്ങുകയാണ് ബോബി. പത്തനംതിട്ട സ്വദേശിയായ ബോബിക്ക് അവിടെനിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കിയിട്ടും അധികൃതര്‍ പണം നല്‍കിയില്ല. 2014ല്‍ വീണ്ടും അപേക്ഷ നല്‍കി. പണം അനുവദിച്ചിട്ടുണ്ടെന്നും കൈമാറാമെന്നും ജില്ല സാമൂഹിക നീതി വകുപ്പ് അധികൃതര്‍ പറഞ്ഞെങ്കിലും ലഭിച്ചില്ല. ധനസഹായത്തിന് ഓഫിസില്‍ ചെല്ലുമ്പോള്‍ ജീവനക്കാരില്‍ ചിലര്‍ കളിയാക്കി പറഞ്ഞുവിടുന്ന ദുരനുഭവവും ബോബിക്കുണ്ടായി. സാമൂഹിക നീതിവകുപ്പിെൻറ തിരുവനന്തപുരത്തെ ഓഫിസില്‍ നേരിട്ടെത്തി പരാതി നല്‍കി. പണം അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 2014നുശേഷം അപേക്ഷിച്ച മിശ്ര വിവാഹിതര്‍ക്കെല്ലാം പണം നല്‍കിയപ്പോഴും അധികൃതര്‍ക്ക് ബോബി ശല്യക്കാരനായ പരാതിക്കാരനായി. മിശ്രവിവാഹിതര്‍ക്കുള്ള സാമ്പത്തിക സഹായം ഉദ്യോഗസ്ഥരില്‍ ചിലര്‍ തിരിമറി നടത്തുന്നതായി പരാതി നല്‍കിയതാണ് ബോബി ശല്യക്കാരനാകാന്‍ കാരണം. അര്‍ഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ട് ഒരാള്‍ക്കും അധികൃതര്‍ അറിയിപ്പ് നല്‍കിയില്ലെന്നാണ് ബോബിയുടെ ആരോപണം. അന്വേഷിച്ച് ചെല്ലുന്നവരില്‍ ചിലര്‍ക്ക് മാത്രം പണം നല്‍കും. ധനസഹായം അനുവദിച്ച വിവരം അപേക്ഷകരെ അറിയിക്കാറില്ല. ഇതിനിടെ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയതില്‍ ക്ഷുഭിതരായ സാമൂഹിക നീതി വകുപ്പ് അധികൃതര്‍ ബോബിക്ക് പണം നല്‍കില്ലെന്ന പിടിവാശിയിലാണ്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് സാമൂഹിക നീതിവകുപ്പ് ഡയറക്ടര്‍ ഇടപെട്ടു. ബോബി അക്കൗണ്ട് നമ്പര്‍ നല്‍കാത്തതാണ് പണം കൈമാറാന്‍ തടസ്സമെന്നാണ് ജില്ല ഓഫിസറുടെ വിശദീകരണം. ആറുമാസം മുമ്പ് അക്കൗണ്ട് നമ്പര്‍ നല്‍കിയെന്നാണ് ബോബി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.