കോതമംഗലം: കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ. തൂക്കുവേലികൾ സ്ഥാപിച്ച് ആളുകളുടെ ജീവനും സ്വത്തിനും കൃഷികൾക്കും സംരക്ഷണമൊരുക്കണമെന്ന ആവശ്യം അധികൃതർ തുടർച്ചയായി അവഗണിച്ചപ്പോഴാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.
കീരമ്പാറ, കവളങ്ങാട് പഞ്ചായത്തുകളുടെ അതിർത്തിയിലെ ചീക്കോട്, ചാരുപാറ, പോത്തുപാറ പ്രദേശത്താണ് സോളാർ തൂക്കുവേലികൾ നിർമിച്ചത്. രണ്ട് ഘട്ടങ്ങളിലായി പെരിയാർ തീരത്ത് നാലു കിലോമീറ്ററോളം നീളത്തിലാണ് വേലി സ്ഥാപിച്ചത്. വനം വകുപ്പ് അടക്കം സർക്കാർ അധികൃതരുടെയും ഭാഗത്തുനിന്ന് മെല്ലെപ്പോക്കും മുഖംതിരിക്കലും ഉണ്ടായ സാഹചര്യത്തിലാണ് നാട്ടുകാരുടെ നടപടി. നാലുവർഷത്തോളമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. കൃഷി നശിപ്പിക്കുന്നത് പതിവായി. അധികൃതരെയും ജനപ്രതിനിധികളെയും നാട്ടുകാർ പരാതി അറിയിച്ചെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ഇഞ്ചത്തൊട്ടി വനത്തിൽനിന്നും പെരിയാർ കടന്നെത്തുന്ന കാട്ടാനകളാണ് നാശം വിതച്ചിരുന്നത്. നേരം നന്നായി പുലരാതെ റബർ ടാപ്പിങ്ങിനോ മറ്റ് ആവശ്യങ്ങൾക്കോ തോട്ടങ്ങളിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു.
കീരമ്പാറ, കവളങ്ങാട് പഞ്ചായത്തുകളിൽ കാട്ടാനശല്യം നേരിടുന്ന പ്രദേശത്തെ 1200ലേറെ കർഷകരുടെ വാട്‌സ്ആപ് കൂട്ടായ്മയിലൂടെയാണ് വേലി നിർമാണത്തിന്‍റെ ആലോചന തുടങ്ങിയത്. ആശയത്തിന് പിന്തുണയേറിയതോടെ കഴിഞ്ഞ ഒക്ടോബറിൽ നിർമാണം ആരംഭിച്ചു. പ്രദേശവാസികൾ പണം സമാഹരിച്ച് സാമഗ്രികൾ വാങ്ങി, ഫെബ്രുവരി പകുതിയോടെ ആദ്യഘട്ടത്തിലെ ഒന്നര കിലോമീറ്റർ ദൂരത്തിൽ സോളാർ വേലി സ്ഥാപിച്ചു.
നിർമാണത്തിന് വിദഗ്‌ധ തൊഴിലാളികൾക്കൊപ്പം നാട്ടുകാരും ചേർന്നു. കൂടാതെ ഫെൻസിങ്ങിന് ഇരുവശവും കാട് വെട്ടിത്തെളിക്കാൻ ശ്രമദാനത്തിന് നിരവധി പേരെത്തി. ദിവസവും മുപ്പതോളം പേരാണ് ഒത്തുചേർന്ന് ശ്രമദാനം നടത്തിയത്. രണ്ടാംഘട്ടത്തിൽ സമാഹരിക്കാനായ ഒമ്പതു ലക്ഷം രൂപ ചെലവഴിച്ചാണ് നാലു കിലോമീറ്ററോളം ഫെൻസിങ് പൂർത്തീകരിച്ചതെന്ന് ജനകീയ കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു.
ഏതെങ്കിലും ഭാഗത്ത് വേലി തകർന്നാൽ അര കിലോമീറ്ററോളം പുനർനിർമിക്കാനുള്ള ഹാങ്ങിങ് സ്പ്രിംഗുകളും കമ്പിയും ജി.ഐ പോസ്റ്റുകളും ഇവർ കരുതിയിട്ടുണ്ട്. വേലി സ്ഥാപിച്ച ഭാഗത്ത് നിരീക്ഷണ കാമറയും സോളാർ ലൈറ്റും സ്ഥാപിച്ച് കൃത്യമായ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാറിന്‍റെ അക്കരെനിന്നും പുഴ നീന്തിക്കടന്നെത്തിയ രണ്ട് ആനകൾ വേലി തട്ടി നേരിയ ഷോക്കേറ്റതോടെ മടങ്ങിപ്പോകുന്ന ദൃശ്യവും നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. വേലി കേടുപാടുകൾ തീർക്കുന്നതിനൊപ്പം വള്ളിപ്പടർപ്പുകൾ കയറാതെ സംരക്ഷിക്കാൻ അതത് പ്രദേശങ്ങളിൽ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.