'സാന്ത്വനം'പരിപാടിയിലെ ധൂര്‍ത്തിന് കണക്കില്ല; മറുപടി നല്‍കാന്‍ മുഖ്യവിവരാവകാശ കമീഷണറുടെ നിര്‍ദേശം

കാക്കനാട്: സിവിൽ സ്റ്റേഷനില്‍ മൂന്നുവര്‍ഷം മുമ്പ് സംഘടിപ്പിച്ച 'സാന്ത്വനം' പരിപാടിക്ക് ചെലവഴിച്ച പണത്തി​െൻറ കണക്കില്ല. ഇതുസംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപ്പീല്‍ ഹരജിക്ക് മറുപടി നല്‍കാന്‍ മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സൻ എം. പോള്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 2015 സെപ്റ്റംബറിലാണ് മുന്‍ എം.എല്‍.എ ബെന്നി ബഹനാന്‍ സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ സാന്ത്വനം പരിപാടി സംഘടിപ്പിച്ചത്. നിര്‍ധന രോഗികള്‍ക്ക് ചികിത്സ സഹായം, ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം, അംഗപരിമിതരുടെ മക്കള്‍ക്ക് വിവാഹ ധനസഹായം തുടങ്ങി ക്ഷേമ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ലക്ഷ്യമിട്ടായിരുന്നു പരിപാടി. എന്നാല്‍, മുഖ്യമന്ത്രിയുടെ ചികിത്സനിധിയില്‍നിന്ന് 1422 അപേക്ഷകര്‍ക്ക് 1.21 കോടി രൂപ കണയന്നൂര്‍ തഹസില്‍ദാര്‍ക്ക് കൈമാറിയതിന് മാത്രമാണ് കലക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് മറുപടി നല്‍കിയത്. അംഗപരിമിതര്‍ക്ക് മുച്ചക്ര വാഹനം നല്‍കിയത് സംബന്ധിച്ച വിവരം ഓഫിസില്‍ ലഭ്യമല്ലെന്നും ജില്ല പഞ്ചായത്തി​െൻറ മേല്‍നോട്ടത്തിലായിരുന്നു വിതരണമെന്നും ഇതുസംബന്ധിച്ച വിവരം ജില്ല പഞ്ചായത്ത് സെക്രട്ടറിയില്‍നിന്ന് ലഭ്യമാകുമെന്നുമാണ് ജൂനിയര്‍ സൂപ്രണ്ട് വിവരാവകാശത്തിന് മറുപടി നല്‍കിയത്. എന്നാല്‍, ജില്ല സാമൂഹികനീതി വകുപ്പ് നല്‍കിയത് വിചിത്ര മറുപടിയായിരുന്നു. സാന്ത്വനം പരിപാടിയില്‍ യന്ത്രവത്കൃത മുച്ചക്ര വാഹനം നല്‍കാന്‍ വകുപ്പില്‍നിന്ന് ഫണ്ട് ചെലവഴിച്ചിട്ടില്ലെന്നും വെണ്ണല സ്വദേശിയുടെ മകള്‍ക്ക് അംഗപരിമിതരുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായമായി 10,000 രൂപ മാത്രമാണ് നല്‍കിയതെന്നുമാണ് മറുപടി. അതേസമയം, മുച്ചക്രവാഹനം വിതരണം ചെയ്ത വകയില്‍ തുക ചെലവഴിച്ചതും വാഹനങ്ങളുടെ എണ്ണവും സംബന്ധിച്ച് ജില്ല പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല മുഖ്യ വിവരാവകാശ കമീഷണര്‍ക്ക് അപ്പീല്‍ ഹരജി നല്‍കിയത്. മുഖ്യ വിവരാവകാശ കമീഷണര്‍ കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ താഴെത്തട്ടിലെ അപ്പീലുകളില്‍ തീര്‍പ്പാകാത്ത 30 കേസാണ് പരിഗണിച്ചത്. കൊച്ചി കോര്‍പറേഷന്‍, തൃപ്പൂണിത്തുറ നഗരസഭ, കുമ്പളങ്ങി വില്ലേജ് ഓഫിസ്, ആർ.ടി.ഒ ഓഫിസ്, ജില്ല മെഡിക്കല്‍ ഓഫിസ്, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളില്‍നിന്ന് വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള അപ്പീലുകളായിരുന്നു ഏറെയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.