കളമശ്ശേരി: തുകലൻ കുത്തിയ തോട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി നഗരസഭ കൗൺസിൽ യോഗത്തിൽ ഇടത് കൗൺസിലർമാർ ചെയർപേഴ്സെൻറ ചേംബറിന് മുന്നിൽ നിൽപ് സമരം നടത്തി. തോട് ശുചീകരണപ്രവർത്തനം നടത്താത്തതിനാൽ നീരൊഴുക്ക് കുറഞ്ഞെന്നും തോട്ടിൽനിന്നുള്ള ദുർഗന്ധം ജനജീവിതം ദുസ്സഹമാക്കിയെന്നും ആരോപിച്ചാണ് ജിജി പ്രസാദ്, ബിന്ദു മനോഹരൻ, ഗോപലകൃഷ്ണപിള്ള എന്നീ കൗൺസിലർമാർ ബാനർ പിടിച്ച് പ്രതിഷേധിച്ചത്. തോട് ശുചീകരണപ്രവർത്തനത്തിന് അഞ്ചുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അടിയന്തരമായി എടുക്കാമെന്നും ദീർഘകാല ശുചീകരണപ്രവർത്തനങ്ങൾക്ക് കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം അസംബ്ലി മണ്ഡലങ്ങളിലെ എം.എൽ.എമാരുടെ സഹായം തേടാമെന്നും ചെയർപേഴ്സൻ ജെസി പീറ്റർ അറിയിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം പിൻവലിച്ചു. നഗരസഭ ഉദ്യോഗതലത്തിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്ന് ഭരണപക്ഷ കൗൺസിലർമാർ ആരോപിച്ചു. പൊതുജനങ്ങൾക്കുള്ള സേവനത്തിന് പ്രത്യേക ഏജൻസികൾ പ്രവർത്തിക്കുന്നതായും ആരോപണം ഉയർന്നു. ഇടപ്പള്ളി ടോൾ ഭാഗത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പെട്ടിക്കടകൾ പൊളിച്ചുമാറ്റണമെന്ന് ആരോഗ്യവിഭാഗത്തോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്ന് ഭരണപക്ഷ കൗൺസിലർ മാർട്ടിൻ തായേങ്കരി ചൂണ്ടിക്കാട്ടി. ഭരണപക്ഷംതന്നെ അഴിമതി ആരോപണം ഉന്നയിച്ച സഹചര്യത്തിൽ നഗരസഭ ഭരണം സുതാര്യമാക്കാൻ ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരസഭയിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് ജലീൽ പാമങ്ങാടൻ, ഷാജഹാൻ കടപ്പള്ളി എന്നിവരാണ് ആരോപണം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.