കാക്കനാട്: മണ്ണെടുക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഭൂവുടമക്ക് നല്‍കിയ അനുമതിയുടെ മറവില്‍ നിലംപതിഞ്ഞിമുകളിലെ മല പൂര്‍ണമായും ഇല്ലാതാക്കി. ഇൻഫോപാര്‍ക്ക് സ്റ്റേഷന് സമീപം നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നിടത്താണ് പ്രദേശവാസികളുടെ കുടിവെള്ളക്ഷാമം ഉള്‍പ്പെടെ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി ജിയോളജി വകുപ്പ് മണ്ണെടുക്കാന്‍ അനുമതി നല്‍കിയത്. 80 സെൻറില്‍നിന്ന് 450 ലോഡ് മണ്ണെടുക്കാന്‍ അനുവദിച്ച വകുപ്പ് പിന്നീട് 300 ലോഡുകള്‍ക്കുകൂടി അനുമതി നല്‍കിയെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം. എന്നാല്‍, ടിപ്പര്‍ ലോറിക്ക് നല്‍കിയ അനുമതിയുടെ മറവില്‍ 600 അടിയുടെ ലോറികള്‍ ഉപയോഗിച്ചാണ് മണ്ണ് കടത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജിയോളജിസ്റ്റ് സ്ഥലത്തെത്തി മണ്ണുനീക്കം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ജിയോളജി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് മല പൂര്‍ണമായും ഇടിച്ച് നിരത്തിയിരുന്നു. 80 സെൻറിലെ മണ്ണ് നീക്കാന്‍ അനുമതി നല്‍കിയ ജിയോളജി വകുപ്പ് പരിസ്ഥിതി ആഘാത പഠനംപോലും നടത്തിയിരുന്നില്ല. ഏഴ്് ലക്ഷം ഈടാക്കി മണ്ണെടുക്കാന്‍ അനുമതി നല്‍കിയ ജിയോളജി വകുപ്പ് അധികൃതര്‍ക്കെതിരെ ഗുരുതര അഴിമതി ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇവിടെനിന്ന് കൊണ്ടുപോയ മണ്ണ് എവിടെയാണ് നിക്ഷേപിച്ചതെന്നും പരിശോധിച്ചിട്ടില്ല. റിഫൈനറിയിലെ േപ്രാജക്ട് സൈറ്റിലേക്കെന്ന് പറഞ്ഞ് മണ്ണടിക്കുന്നത് ആലപ്പുഴയിലേക്കാണെന്ന് പ്രദേശവാസികള്‍ പറയുന്നു. 10 സെൻറിന് അനുമതി വാങ്ങി ഏക്കർ കണക്കിന് ലോഡ് മണ്ണ് എടുത്തത് ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പാസില്‍ കൃത്രിമം കാട്ടിയും മണ്ണെടുപ്പ് തുടരുകയായിരുന്നു. ഇടുങ്ങിയ റോഡിലൂടെ ടിപ്പറുകള്‍ നിരന്തരം പായുന്നതിനാല്‍ പൊടിശല്യംമൂലം നാട്ടുകാര്‍ ദുരിതത്തിലായി. നിലംപതിഞ്ഞിമുകൾ-രാജഗിരി റോഡിൽ ശുദ്ധജല പൈപ്പുകള്‍ പൊട്ടിയിട്ടുമുണ്ട്. റോഡില്‍ ചളി നിറഞ്ഞതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അടക്കം വീഴുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.