മാതാപിതാക്കളുടെ നിർബന്ധത്തിനാകരുത് പഠനം- -ഡി.ജി.പി ലോക്നാഥ് ബെഹ്റ കൊച്ചി: മെഡിസിനും എൻജിനീയറിങ്ങും തെരഞ്ഞെടുക്കേണ്ടത് മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയല്ലെന്നും വിദ്യാർഥികളുടെ താൽപര്യത്തിന് അനുസരിച്ചാകണമെന്നും -ഡി.ജി.പി ലോക്നാഥ് ബെഹ്റ. നിർധന വിദ്യാർഥികൾക്ക് എൻജിനീയറിങ്, മെഡിക്കൽ എൻട്രൻസ് പരീക്ഷ പരിശീലനം നൽകാൻ ജില്ല ഭരണകൂടം ആവിഷ്കരിച്ച പുതുയുഗം പദ്ധതിക്ക് കീഴിൽ പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂളിലെ 150 വിദ്യാർഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു ഡി.ജി.പി. പഠിക്കുന്ന വിഷയത്തിൽ വ്യക്തമായ ധാരണ വേണം. ചോദ്യങ്ങൾ ചോദിക്കുന്നവരാകണം. നിശ്ശബ്ദരായി ഇരിക്കുന്നവരാകരുത്. അധ്യാപകരോടും ചുറ്റമുള്ളരോടും തന്നോടുതന്നെയും ചോദ്യം ചോദിച്ചുകൊണ്ടിരിക്കണം. ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തലായി പഠനം മാറണം. വാട്സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിൽ അധികസമയം ചെലവിടാതെ പഠനത്തിന് പ്രാധാന്യം നൽകണമെന്നും ഡി.ജി.പി പറഞ്ഞു. മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്കും കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലും വിദ്യാർഥികൾക്ക് പരിശീലനം നൽകുകയാണ് പുതുയുഗം പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കുന്നത്. വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിൽനിന്നുള്ള 400 വിദ്യാർഥികൾക്കാണ് ഈ വർഷം പരിശീലനം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷ ലക്ഷ്യമിട്ട് 450 മണിക്കൂർ പരിശീലനം നൽകും. 50 മണിക്കൂറാണ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം. എല്ലാ രണ്ടാം ശനിയാഴ്ചയും പൊതുഅവധി ദിനങ്ങളിലും എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂൾ, ആലുവ ഗവ. ഗേൾസ് ഹൈസ്കൂൾ, പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്ലാസുകൾ. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, മുവാറ്റുപുഴ ആർ.ഡി.ഒ ഷാജഹാൻ എന്നിവരും ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.