പെരുമ്പാവൂര്‍: വീട്ടമ്മയുടെ സ്വര്‍ണവും പണവും കവര്‍ന്ന അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയിലായി. അസം മൊറിഗാണ്‍ സ്വദേശി റെക്കിബുല്‍ ഹുസൈനെ (24) ആണ് അസമില്‍നിന്ന് കുറുപ്പുംപടി പൊലീസ് പിടികൂടിയത്. രായമംഗലം കൂട്ടുമഠം ഭാഗത്ത് വാടകക്ക് താമസിക്കുന്ന വീട്ടമ്മയുടെ 11 പവന്‍ സ്വര്‍ണവും 15,000 രൂപയും മോഷ്ടിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്.പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിനു ശേഷം ഇയാള്‍ അസമിലേക്ക് രക്ഷപ്പെട്ടിരുന്നു.
അന്വേഷണസംഘം അസമില്‍ എത്തിയെങ്കിലും പിടികൂടുക ദുഷ്‌കരമായിരുന്നു. വേഷംമാറി താമസിച്ച് രഹസ്യമായി നടത്തിയ ഓപറേഷനില്‍ ഗ്രാമത്തിലുള്ള വീട് വളഞ്ഞു. ഇതിനിടെ പ്രതി ഓടി ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് ട്രെയിനിൽ കയറി സാഹസികമായി പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മോഷ്ടാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ചെയിന്‍, വളകള്‍, സ്റ്റഡുകള്‍, കമ്മലുകള്‍, ആഭരണങ്ങളുടെ ചെറിയ ഭാഗങ്ങള്‍ എന്നിവ കണ്ടെടുത്തു. എ.എസ്.പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി. രാജേഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ബി.എം. ചിത്തുജി, സീനിയര്‍ സി.പി.ഒമാരായ ശ്രീജിത്ത് രവി, അരുണ്‍ കെ. കരുണ്‍, സി.പി.ഒ എം.ആര്‍. രഞ്ജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.