മത്സ്യബന്ധന യാനങ്ങൾ പ്രതീക്ഷയോടെ കടലിലേക്ക്

മട്ടാഞ്ചേരി: ഒന്നരമാസം നീണ്ട ട്രോളിങ് നിരോധനം തിങ്കളാഴ്ച അവസാനിക്കും. അർധരാത്രി മുതല്‍ ബോട്ടുകള്‍ കടലില്‍ ഇറങ്ങി തുടങ്ങും. കാര്യമായ പ്രശ്നങ്ങളില്ലാതെ സമാധാനപരമായി നിരോധന കാലയളവ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. 3600ൽ പരം ബോട്ടുകളാണ് സംസ്ഥാനത്തെ ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത്. ഇവയിൽ ഇതരസംസ്ഥാനക്കാരുടെ ബോട്ടുകളും ഉൾപ്പെടും. നിരോധന കാലയളവില്‍ അറ്റകുറ്റപണികള്‍ക്കായി യാര്‍ഡുകളില്‍ കയറ്റിയ ബഹു ഭൂരിപക്ഷം ബോട്ടുകളും ഹാര്‍ബറുകളില്‍ എത്തിയിട്ടുണ്ട്. ആയിരത്തോളം ബോട്ടുകളാണ് തോപ്പുംപടി, മുനമ്പം, വൈപ്പിൻ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചുള്ളത്. ഇതിന് പുറമേ 400ഒാളം ഗില്‍നെറ്റ് ബോട്ടുകളും ഏതാനും പേഴ്സിന്‍ നെറ്റ് ബോട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഹാര്‍ബറുകളിലെ അനുബന്ധ മേഖലയും സജീവമായി തുടങ്ങി. തിങ്കളാഴ്ച ബോട്ടുകളില്‍ ഐസ് നിറക്കല്‍ നടക്കും. ഞായറാഴ്ച അവധിയായതിനാല്‍ ശനിയാഴ്ച തന്നെ മിക്കവാറും ബോട്ടുകളും ഇന്ധനം നിറച്ചിരുന്നു. സര്‍ക്കാര്‍ നിർദേശ പ്രകാരം ഭൂരിപക്ഷം ബോട്ടുകളിലും പുതിയ നിറം പൂശിയിട്ടുണ്ട്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ബോട്ടുകളുടെ നിറം വീല്‍ ഹൗസില്‍ ഓറഞ്ചും താഴെ നീലയുമാണ് നിശ്ചയിച്ചിട്ടുള്ളത്. കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടുകളില്‍ തൊഴിലെടുക്കുന്ന ഇതരസംസ്ഥാനക്കാരെല്ലാം ഒരാഴ്ച മുമ്പ് എത്തി. ലക്ഷങ്ങൾ മുടക്കി ബോട്ടുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കിയ ബോട്ടുടമകള്‍ വലിയ പ്രതീക്ഷയിലാണ്. അതേസമയം നിരോധന കാലയളവില്‍ കാര്യമായ മത്സ്യം ലഭിക്കാതിരുന്നത് മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളും നിരാശയിലാണ്. ട്രോളിങ് നിരോധന സമയത്ത് സുലഭമായി ലഭിക്കുന്ന മത്തി, അയല തുടങ്ങിയവ അപൂർവമായി മാത്രമാണ് ലഭിച്ചത്. നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ലഭിച്ച കൊഴുവ ചാകര മാത്രമാണ് തൊഴിലാളികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായത്. നിരോധനം നീങ്ങി കടലില്‍ ഇറങ്ങുന്ന ബോട്ടുകള്‍ക്ക് സാധാരണയായി കിളിമീനാണ് കാര്യമായി ലഭിക്കുന്നത്. കണവയും ചെമ്മീനും ലഭിക്കാറുണ്ട്. ഇക്കുറി ചെറിയ മീനുകളെ പിടിക്കുന്നതിൽ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ചെറുമീനുകളെ പിടിക്കുന്ന യാനങ്ങളുടെ ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ റദ്ദാക്കുമെന്ന് ഫിഷറീസ് അധികൃതർ മുന്നറിയിപ്പു നൽകി. നിരോധന കാലയളവിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കടലി​െൻറ അടിത്തട്ട് വരെ ഇളകിയിട്ടുണ്ടെന്നും ഇത് മത്സ്യലഭ്യതക്ക് ശുഭസൂചകമാണെന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.