പ്രകൃതിക്ഷേഭത്തില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും -എല്‍ദോ എബ്രഹാം എം.എല്‍.എ മൂവാറ്റുപുഴ: കാറ്റിലും മഴയിലും മൂവാറ്റുപുഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് പ്രകൃതിക്ഷേഭത്തില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ആയവന പഞ്ചായത്തില്‍ കാറ്റില്‍ കൃഷിനാശം സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴയില്‍ ബുധനാഴ്ച രാവിലെ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ വാളകം, ആയവന, കല്ലൂര്‍ക്കാട് പഞ്ചായത്തുകളിലായി 12- വീടുകള്‍ ഭാഗികമായി തകര്‍ന്നു. രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമാണ് റവന്യൂ വകുപ്പ് കണക്കാക്കിയിരിക്കുന്നത്. ഇനിയും അപേക്ഷകള്‍ ലഭിക്കുന്ന മുറക്ക് നഷ്ടപരിഹാരം തുക വർധിക്കുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃഷി നാശത്തിെൻറ കണക്കെടുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിവരുകയാണ്. വിള ഇന്‍ഷുറന്‍സ് ചെയ്ത കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിക്കും. എന്നാൽ, നഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ ഒട്ടുമിക്ക കര്‍ഷകര്‍ക്കും വിള ഇന്‍ഷുറന്‍സില്ല. തുടര്‍ന്നാണ് പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി അര്‍ഹരായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാര വിതരണം വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ റവന്യൂ-, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. വിഷയം കൃഷി മന്ത്രിയെയും കൃഷി പ്രിന്‍സിപ്പൽ സെക്രട്ടറിയുടെയും കലക്ടറുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടന്നും എം.എല്‍.എ പറഞ്ഞു. ആയവന പഞ്ചായത്തിലെ കുഴുമ്പില്‍താഴത്ത് മൂവാറ്റുപുഴ ബ്ലോക്ക് ഫെഡറേറ്റഡ് സമിതിയുടെ ഹൈടെക് പോളി ഹൗസ് കാറ്റില്‍ നിലംപൊത്തിയിരുന്നു. വാളകം എടക്കുടിയില്‍ ജോര്‍ജിെൻറ ഉടമസ്ഥതയിലുള്ള പന്ത്രണ്ടര സെൻറ് സ്ഥലത്തെ പോളി ഹൗസാണ് തകര്‍ന്നത്. ഏഴ് ലക്ഷത്തോളം രൂപ സര്‍ക്കാര്‍ സബ്‌സിഡിയിലാണ് പോളി ഹൗസ് നിര്‍മിച്ചിരുന്നത്. പോളി ഹൗസ് പുനര്‍നിര്‍മിക്കാന്‍ വേണ്ട സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ആയവന പഞ്ചായത്ത് പ്രസിഡൻറ് സാബു വള്ളോംകുന്നേല്‍, അംഗങ്ങളായ കെ.കെ. ശിവദാസ്, ഗ്രേസി സണ്ണി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.