പഴങ്ങള്‍ കൈമാറിയാല്‍ തകരുന്നതല്ല ഹിന്ദുത്വം –സ്വാമി വിശ്വേശ തീര്‍ഥ

മംഗളൂരു: ഇതര മത സഹോദരങ്ങള്‍ക്ക് പഴങ്ങള്‍ കൈമാറിയാല്‍ ഹിന്ദുത്വം തകരുമെന്നും നമസ്കാരം ഗോമൂത്രം തളിച്ച് വൃത്തിയാക്കേണ്ട കര്‍മമാണെന്നും കരുതുന്ന വിവരംകെട്ടവര്‍ തനിക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് പേജാവര്‍ മഠാധിപതി സ്വാമി വിേശ്വശ തീര്‍ഥ. തീവ്ര ഹിന്ദുസംഘടനകള്‍ സംഘടിപ്പിച്ച പ്രത്യക്ഷ പ്രതിഷേധങ്ങളോട് ഉഡുപ്പി മഠത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുശാസ്ത്രത്തെക്കുറിച്ചോ പാരമ്പര്യം സംബന്ധിച്ചോ പ്രതിഷേധക്കാര്‍ക്ക് ജ്ഞാനമില്ല. അതിനാല്‍ അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശവുമില്ല. നമസ്കാരം നിര്‍വഹിച്ചസ്ഥലം ഗോമൂത്രം തളിച്ച് ശുദ്ധിവരുത്തണമെന്നാണ് ഹിന്ദു ജനജാഗ്രിതി സമിതി പറയുന്നത്. മുസ്ലിംകളുടെ പ്രാര്‍ഥനയാണ് നമസ്കാരം. അത് ക്ഷേത്രത്തിന് എന്ത് ഹാനിയാണ് വരുത്തുക. അത് തെറ്റാണെന്ന് ഏത് ധര്‍മശാസ്ത്രത്തിലാണ് പറയുന്നത്? ഓരോ വിഭാഗത്തിനും അവരവരുടേതായ ആശയങ്ങളും തത്ത്വസംഹിതകളും പാരമ്പര്യവും പിന്തുടരാന്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഇതര ആശയക്കാര്‍ക്കെതിരെ പേശിബലം പ്രയോഗിക്കുകയല്ല പരസ്പര ധാരണയോടെ വര്‍ത്തിക്കുകയാണ് വേണ്ടത്. താന്‍ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. താന്‍ ചെയ്തത് മതസൗഹാര്‍ദത്തിനാണ് വഴിതുറക്കുക. പ്രതിഷേധക്കാരുടേത് മതസ്പര്‍ധയുമാണ് സൃഷ്ടിക്കുകയെന്ന് സ്വാമി വീശ്വേശ തീര്‍ഥ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.