വാതകചോര്‍ച്ച: കുഴിക്കാട് സ്കൂള്‍ വിദ്യാര്‍ഥികളെ ഫാക്ട് സ്കൂളിലേക്ക് മാറ്റും

കൊച്ചി: റിഫൈനറിയിലെ വാതകചോര്‍ച്ചമൂലം വിദ്യാര്‍ഥികള്‍ക്ക് അസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടച്ച കുഴിക്കാട് വി.എച്ച്.എസ്.ഇ സ്കൂളിലെ വിദ്യാര്‍ഥികളെ രണ്ടു കി.മീ. അകലെയുള്ള ഫാക്ട് എല്‍.പി സ്കൂളിലേക്ക് മാറ്റാന്‍ കാരണ. കലക്ടര്‍ കെ. മുഹമ്മദ് വൈ.സഫിറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇപ്പോള്‍ താല്‍ക്കാലികമായി എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് ഹാളുകളിലാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. ഇതു ഒരുമാസത്തേക്കാണ്. പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകള്‍ താല്‍ക്കാലികമായി നടത്തുന്നതിന് ഇന്നുമുതല്‍ സൗകര്യം ഒരുക്കാന്‍ സമീപത്തെ സെന്‍റ് ജൂഡ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ മാനേജ്മെന്‍റ് സമ്മതിച്ചിട്ടുണ്ട്. ഫാക്ട് എല്‍.പി സ്കൂളില്‍ നിലവില്‍ താഴത്തെ നിലയില്‍ നാലും മുകള്‍ നിലയില്‍ നാലും വലിയ മുറികളുണ്ട്. ഇവ രണ്ടിലുമായി എട്ട് ക്ളാസുകള്‍ സജ്ജമാക്കാന്‍ കലക്ടര്‍ പൊതുമരാമത്തുവകുപ്പിന് നിര്‍ദേശം നല്‍കി. ഒരുമാസത്തിനകം പണി പൂര്‍ത്തിയാക്കണം. കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പും സംരക്ഷണവേലി ഉള്‍പ്പെടെ നിര്‍മിതിയും നിര്‍വഹിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 30കുട്ടികളുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ സ്ഥലം കണ്ടത്തെി സ്കൂള്‍ അങ്ങോട്ട് മാറ്റാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ. ജോസ് അറിയിച്ചു. അനുയോജ്യസ്ഥലം കണ്ടത്തെിയാല്‍ ഒന്നര വര്‍ഷത്തിനകം നടപടി പൂര്‍ത്തിയാക്കണം. ഒരുസ്കൂളും പൂട്ടാന്‍ പാടില്ളെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല ഡെപ്യൂട്ടി കലക്ടര്‍ കെ.ബി. ബാബുവിനെ ഏല്‍പിച്ചു. യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.ജി. ചിത്ര, ഫാക്ട് ജനറല്‍ മാനേജര്‍മാരായ എന്‍.ആര്‍. രാമകൃഷ്ണന്‍, ആര്‍. കൃഷ്ണന്‍, പൊതുമരാമത്ത് വിഭാഗം എന്‍ജിനീയര്‍ ജോജി ആന്‍റണി, നിര്‍മിതി ജനറല്‍ മാനേജര്‍ പി.ജെ. ജോര്‍ജ്, ഡെപ്യൂട്ടി കലക്ടര്‍ കെ.ബി. ബാബു, പി.ടി.എ പ്രസിഡന്‍റ് കെ.പി. ശിവന്‍, വടവുകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് പി.കെ. വേലായുധന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍, ഹെഡ്മിസ്ട്രസ് ഷൈനി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, ബി.പി.സി.എല്‍ പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.