പായിപ്ര ഗ്രാമപഞ്ചായത്തില്‍ ബജറ്റ് അവതരണത്തിനിടെ കൈയാങ്കളി

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ബജറ്റ് അവതരണത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയും മൈക്ക് വലിച്ചെറിയലും. മുതിര്‍ന്ന അംഗങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് കൂട്ടത്തല്ല് ഒഴിവായി. മൈക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബജറ്റ് ചര്‍ച്ചക്കിടെ അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷാവസ്ഥക്ക് കാരണം. ബജറ്റില്‍ പണം വകയിരുത്തിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കിയില്ളെന്നും പ്രസിഡന്‍റിന്‍െറയും വൈസ് പ്രസിഡന്‍റിന്‍െറയും വാര്‍ഡുകളിലേക്ക് വന്‍ തുക നീക്കിവെച്ചിരിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നു. ഭരണപക്ഷം ഇത് നിഷേധിച്ചതോടെ വാക്കേറ്റം തുടങ്ങി. ‘ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ, വേണമെങ്കില്‍ കമ്മിറ്റിയില്‍ ഇരുന്നാല്‍ മതി’യെന്ന് ഭരണപക്ഷത്തെ ഒരംഗം പറഞ്ഞതോടെ സ്ഥിതി രൂക്ഷമായി. പ്രതിപക്ഷത്തെ ഒരംഗം പ്രസിഡന്‍റിന്‍െറ ഡയസിന് മുന്നിലുണ്ടായിരുന്ന മൈക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് അംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് സംഘര്‍ഷാവസ്ഥ ലഘൂകരിച്ചു. ഇതോടെ ബജറ്റ് പാസായതായി പ്രഖ്യാപിച്ച് യോഗം പിരിഞ്ഞു. മൈക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ അംഗത്തിനെതിരെ പ്രസിഡന്‍റും പഞ്ചായത്ത് സെക്രട്ടറിയും മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. കൃത്യനിര്‍വഹണം തടയുന്ന തരത്തില്‍ ബഹളം വെക്കുകയും മൈക്ക് എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. കൈയാങ്കളിയുടെ ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ബജറ്റില്‍ തുക കൃത്യമായി വാര്‍ഡുകള്‍ക്ക് വീതം വെക്കാത്തത് ചോദ്യം ചെയ്ത തങ്ങളെ അപമാനിക്കുന്ന തരത്തില്‍ വൈസ് പ്രസിഡന്‍റ് പരാമര്‍ശം നടത്തുകയായിരുന്നുവെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. ഇതിന്‍െറ പേരില്‍ കൊടുത്ത കള്ളക്കേസിനെതിരെ സമരം നടത്തുമെന്നും പ്രതിപക്ഷം പറഞ്ഞു. എന്നാല്‍, പ്രതിപക്ഷമാണ് പ്രശ്നങ്ങള്‍ക്ക് കാരണക്കാരെന്ന് ഭരണപക്ഷം ആരോപിക്കുന്നു. അതേസമയം, ബജറ്റ് അവതരണത്തിനിടെയുണ്ടായ കൈയാങ്കളിയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.