പ്രതീകാത്മക ചിത്രം
കൊച്ചി: സമീപ കാലത്തൊന്നും ഇല്ലാത്തവിധം കത്തിയാളുന്ന ചൂടാണ് സംസ്ഥാനമാകെ. എറണാകളം ജില്ലയിൽ താപനില 37-38 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്നുണ്ട്. സാധാരണ നിലയിൽ ലഭിക്കാറുള്ള വേനൽ മഴ ഇക്കുറി കാര്യമായി ലഭിക്കാത്തത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ചൂട് അസഹനീയമായി മാറിയതോടെ അതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും ദിനംപ്രതി ഏറുകയാണ്. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നത്. കടുത്തചൂടിൽ പുറത്തിറങ്ങുന്നവരും വീടുകളിൽ കഴിയുന്നവർ പോലും ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
അതേസമയം ചൂട് 55 ഡിഗ്രി വരെ ഉയരുമെന്ന രീതിയിൽ വാട്സ്ആപ്പ് വഴി വ്യാജ പ്രചാരണങ്ങൾ നടക്കുന്നതിനെതിരെയും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് ഉയർന്ന ചൂടുമൂലം ഉണ്ടാകുന്നത്. ആശുപത്രികളിൽ എത്തുന്നവർ ഭൂരിഭാഗവും ഇവമൂലമുള്ള പ്രശ്നങ്ങളുമായാണ് ആശുപത്രികളിൽ എത്തുന്നതെന്നതിനാൽ പൊതുജനങ്ങൾ പാലിക്കേണ്ട ചില നിർദേശങ്ങളും അതോറിറ്റി നൽകിയിട്ടുണ്ട്. ചൂട് വളരെയേറെ കൂടുന്നത് തീപിടിത്തങ്ങൾ വ്യാപകമാകാനും കാരണമാകുന്നുണ്ട്.
കൊച്ചി: കൊടും ചൂടിൽ വലയുന്ന വലയുന്നതിനിടെ ആശങ്കയുടെ ചൂടുയർത്തി വ്യാജ വാട്സാപ്പ് പ്രാചാരണവും. ചൂട് 55 ഡിഗ്രിയിലെത്തുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ച സന്ദേശം. ഒൗദ്യോഗീകം എന്ന നിലയിലായിരുന്നു സന്ദേശം. എന്നാൽ ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് തങ്ങൾ നൽകിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം നിലവിലെ നിലയിൽ നിന്ന് ചൂട് രണ്ട് മുതൽ മൂന്ന് ഡ്രിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.