പാറക്കടവ് ബ്ളോക് പഞ്ചായത്ത് ചരിത്രം; ഇനി നെടുമ്പാശ്ശേരി ബ്ളോക് പഞ്ചായത്ത്

ചെങ്ങമനാട്: പാറക്കടവ് ബ്ളോക് പഞ്ചായത്തിനെ നെടുമ്പാശ്ശേരി ബ്ളോക് പഞ്ചായത്തായി പുനര്‍നിര്‍ണയിച്ചു. പാറക്കടവ്, പുത്തന്‍വേലിക്കര, കുന്നുകര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതായിരുന്നു പാറക്കടവ് ബ്ളോക് പഞ്ചായത്ത്. പുതുതായി നിലവില്‍ വന്ന നെടുമ്പാശ്ശേരി ബ്ളോക് പഞ്ചായത്തില്‍ ചെങ്ങമനാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, കാഞ്ഞൂര്‍ പഞ്ചായത്തുകളാണ് ഉള്‍പ്പെട്ടത്. കുന്നുകര പഞ്ചായത്ത് ആലങ്ങാട് ബ്ളോക്കിലും പുത്തന്‍വേലിക്കര പഞ്ചായത്ത് പറവൂര്‍ ബ്ളോക്കിലും പാറക്കടവ് പഞ്ചായത്തിനെ അങ്കമാലി ബ്ളോക്കിലും ഉള്‍പ്പെടുത്തി. കാഞ്ഞൂര്‍ പഞ്ചായത്തിനെ അങ്കമാലി ബ്ളോക് പഞ്ചായത്തില്‍നിന്ന് വേര്‍പ്പെടുത്തി നെടുമ്പാശ്ശേരി ബ്ളോക്കിലും ഉള്‍പ്പെടുത്തി. പുതുതായി നിലവില്‍വന്ന നെടുമ്പാശ്ശേരി ബ്ളോക് പഞ്ചായത്തിന്‍െറ ആസ്ഥാനം താല്‍ക്കാലികമായി ചെങ്ങമനാട് പഞ്ചായത്തിലെ ദേശം കുന്നുംപുറത്തായിരിക്കും പ്രവര്‍ത്തിക്കുക. നാല് നിയോജക മണ്ഡലങ്ങളും (കളമശ്ശേരി, പറവൂര്‍, ആലുവ, അങ്കമാലി), ആറ് ഗ്രാമപഞ്ചായത്തുകളും രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനുകളും ഉള്‍പ്പെട്ടിരുന്ന പാറക്കടവ് ബ്ളോക്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും നിരവധി സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. വ്യാപക പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ മുന്‍കൈയെടുത്താണ് നെടുമ്പാശ്ശേരി ബ്ളോക് പഞ്ചായത്തിനായി സമ്മര്‍ദം ചെലുത്തിയത്. അതിനിടെ, ബ്ളോക് പഞ്ചായത്ത് കാര്യാലയം കുറുമശ്ശേരിയില്‍നിന്ന് മാറ്റുന്നതില്‍ പ്രതിഷേധവുമായി ഇടതുമുന്നണി പ്രവര്‍ത്തകര്‍ രംഗത്തത്തെി. ബ്ളോക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ.ജെ. ഐസക്കിന്‍െറ നേതൃത്വത്തില്‍ ബ്ളോക് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. അതേസമയം, പാറക്കടവ് ബ്ളോക് പഞ്ചായത്തിനെ നെടുമ്പാശ്ശേരി ബ്ളോക് പഞ്ചായത്തായി പുനര്‍നിര്‍ണയിച്ചതിനെ നെടുമ്പാശ്ശേരി ബ്ളോക് പ്രസിഡന്‍റും പാറക്കടവ് ബ്ളോക് പഞ്ചായത്തംഗവുമായ ദിലീപ് കപ്രശ്ശേരി സ്വാഗതം ചെയ്തു. പുനര്‍നിര്‍ണയം വികസനകാര്യങ്ങളില്‍ ഏറെ സഹായകമാകുമെന്നും ദിലീപ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.