കൊച്ചിയില്‍ സംയോജിത ജലഗതാഗത പദ്ധതി; ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായി നടപ്പാക്കുന്ന സംയോജിത ജലഗതാഗത പദ്ധതിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ജര്‍മന്‍ ഡെവലപ്മെന്‍റ് ബാങ്കായ കെ.എഫ്.ഡബ്ളിയുവും കെ.എം.ആര്‍.എല്ലും ഒപ്പു വെച്ചു. 2016 ജനുവരിയില്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിക്കും. അന്തിമ കരാര്‍ ഡിസംബറിലാണ് ഒപ്പുവയ്ക്കുക. കൊച്ചി നഗരത്തിലെ ജലഗതാഗത സംവിധാനത്തെ റെയില്‍, റോഡ് മാര്‍ഗങ്ങളുമായി കൂട്ടിയിണക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. ജലപാതകളുടെ നവീകരണം, ആധുനിക സംവിധാനമുള്ള 78 ബോട്ടുകള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക സംവിധാനത്തോടെയുള്ള ബോട്ട് ജെട്ടികളും നിര്‍മിക്കും. നിലവിലുള്ളവ നവീകരിക്കും. വേലിയേറ്റ-ഇറക്കങ്ങള്‍ ബാധിക്കാതെ സര്‍വിസ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തും. കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, കെ.എഫ്.ഡബ്ള്യു സീനിയര്‍ പ്രോജക്ട് മാനേജര്‍ സ്റ്റെഫാനി റീഗര്‍ എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്. ഇതനുസരിച്ച് ജര്‍മന്‍ ബാങ്ക് ജലഗതാഗത പദ്ധതിക്കായി 580 കോടി രൂപ നല്‍കും. സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ പദ്ധതിക്ക് ആകെ വേണ്ടത് 740 കോടി രൂപയാണ്. പദ്ധതിക്ക് ചെലവാകുന്ന തുകയുടെ 80 ശതമാനവും ഫണ്ടിങ് ഏജന്‍സി വായ്പ നല്‍കുന്നത് ആദ്യമാണെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1.66 ശതമാനമാണ് പലിശ നിരക്ക്. ബാക്കി തുക സംസ്ഥാന സര്‍ക്കാരും കെ.എം.ആര്‍.എല്ലും ചേര്‍ന്ന് കണ്ടത്തെും. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ടിന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍െറ അംഗീകാരം ലഭിച്ചു. സംസ്ഥാന മന്ത്രിസഭ രണ്ടാഴ്ചയ്ക്കുള്ളില്‍ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനമാണ് ഇത് കേന്ദ്രത്തിനു മുന്‍പാകെ സമര്‍പ്പിക്കുന്നത്. ഈ മാസം അവസാനത്തോടെ പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് കെ.എഫ്.ഡബ്ള്യു ബോര്‍ഡിനു മുന്‍പാകെ സമര്‍പ്പിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ ബോട്ടുകള്‍ വാങ്ങുന്നതിന് 195 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ജലഗതാഗത പദ്ധതിയുടെ നടത്തിപ്പിനായി അക്വാവിങ് രൂപവത്കരിക്കും. സര്‍ക്കാര്‍ ഏജന്‍സികളുടെയും സ്വകാര്യ വ്യക്തികളുടെയും പങ്കാളിത്തം ഇതിലുണ്ടാകും. ഇന്ത്യയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ തയാറാണെന്ന് സ്റ്റെഫാനി റീഗര്‍ പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയിലൂടെ ഇതിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കെ.യു.ആര്‍.ടി.സിയുടെ വികസനത്തിന് ഗതാഗത വകുപ്പ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചു വരികയാണ്. കൊച്ചി മേയര്‍ ടോണി ചമ്മിണി, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ എന്നിവരുമായും ജര്‍മന്‍ സംഘം ചര്‍ച്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.