കാഷ് കൗണ്ടറില്ലാത്ത ആശുപത്രിക്ക് തിങ്കളാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും

കാഞ്ഞങ്ങാട്: കാഷ് കൗണ്ടറില്ലാതെ, രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിക്ക് തിങ്കളാഴ്ച പെരിയ കാഞ്ഞിരടുക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിടും. ഉച്ച ഒന്നിന് നടക്കുന്ന ചടങ്ങിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റാണ് 100 കോടി രൂപ ചെലവില്‍ ആശുപത്രി നിര്‍മിക്കുന്നത്. രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കും. കാഷ് കൗണ്ടറില്ലാത്ത ലോകത്തെ മൂന്നാമത്തെ ആശുപത്രിയാണിതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. കേന്ദ്ര സര്‍ക്കാറില്‍നിന്ന് 50 കോടിയുടെ ഗ്രാന്‍റ് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 10 ഏക്കര്‍ ഭൂമി അനുവദിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഒ.പി വിഭാഗത്തില്‍ കാര്‍ഡിയോളജി, സൗജന്യ ഡയാലിസിസ് കേന്ദ്രം, ഒഫ്താല്‍മോളജി എന്നിവ പ്രവര്‍ത്തിക്കും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 200 ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. സി.ടി സ്കാന്‍, എം.ആര്‍.ഐ, ലബോറട്ടറി തുടങ്ങിയവക്ക് സൗകര്യങ്ങളുണ്ടാകും. 50,000 ചതുരത്ര അടി വിസ്തൃതിയുള്ള ആശുപത്രിയില്‍ 200 കിടക്കകളുണ്ടാകും. പ്രമേഹ രോഗികള്‍ക്ക് ആശ്വാസമായി 50 ഡയാലിസിസ് മെഷിനുകള്‍ സ്ഥാപിക്കും. 100 രോഗികള്‍ക്ക് ഒരേസമയം ഇതിന്‍െറ പ്രയോജനം ലഭിക്കും. തറക്കല്ലിടല്‍ ചടങ്ങിന്‍െറ ഭാഗമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബസംഗമവും നടക്കും. 10,000 പേര്‍ക്ക് ഇരിക്കാനുള്ള പന്തല്‍ ഒരുങ്ങി. പരിപാടിയില്‍ സംബന്ധിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയോടൊപ്പം ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.ജി. നായര്‍, കെ.എം.കെ നമ്പ്യാര്‍, ഗംഗാധരന്‍ നായര്‍, കെ. ദാമോദരന്‍, എം. ഭാസ്കരന്‍, അഡ്വ. എം.കെ. ബാബുരാജ്, അഗസ്റ്റിന്‍ ജേക്കബ്, എം. അസൈനാര്‍ ഹാജി, കെ.എല്‍. ആനന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.