ഈ മനോഹര തീരത്തുവരുമോ ഒരു നല്ല റെയില്‍വേ സ്റ്റേഷന്‍

കാസര്‍കോട്: ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്ന അപരിചിതന് താന്‍ ഏതോ ഒരു കാട്ടിലെ സ്റ്റേഷനിലാണ് ഇറങ്ങിയതെന്ന് തോന്നിയാല്‍ കുറ്റം പറയാനാവില്ല. പരിസരത്തുപോലും ആള്‍പാര്‍പ്പോ കുടിവെള്ളം കിട്ടുന്ന ഇടമുണ്ടെന്നും തോന്നാത്തവിധം അവഗണിക്കപ്പെട്ടുകിടക്കുകയാണ് ബേക്കല്‍ സ്റ്റേഷന്‍. സ്റ്റേഷനിലേക്ക് കടന്നുവരാന്‍ നല്ല റോഡ് പോലുമില്ല. സ്റ്റേഷനില്‍നിന്ന് ഇറങ്ങി ബേക്കലിലേക്ക് പോകാനും നല്ല വഴികളില്ല. രാജ്യത്തെ 200 ആദര്‍ശ് സ്റ്റേഷനുകളില്‍ ഒന്നായി ബേക്കല്‍ സ്റ്റേഷനെയും കേന്ദ്ര റെയില്‍വേ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപകാലത്ത് മയക്കുമരുന്ന് വില്‍പനക്കാരുടെ കേന്ദ്രം കൂടിയായിരിക്കുകയാണ് ഈ സ്റ്റേഷന്‍. ഇപ്പോഴും എട്ടുമണിക്കൂര്‍ ജോലി മാത്രമാണ് ലോക ഭൂപടത്തില്‍ സ്ഥാനംപിടിച്ച വിനോദസഞ്ചാര കേന്ദ്രത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. ഒരു ജീവനക്കാരന്‍ മാത്രം. രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ മാത്രമാണ് ഇവിടെ നിര്‍ത്തുക. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പുറമെ ഇപ്പോള്‍ ബൈന്തൂര്‍ പാസഞ്ചര്‍ കൂടി നിര്‍ത്തുന്നുണ്ടെന്നത് മെച്ചം. ഒരു ചെറിയ കെട്ടിടം മാത്രമാണുള്ളത്. അതില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ചെറിയൊരു മുറി. പരിമിതമായ സൗകര്യങ്ങള്‍. അവധിയെടുക്കാന്‍ കഴിയില്ല. മുന്‍കൂട്ടി അറിയിച്ചാല്‍ ഒരു പക്ഷേ ലഭിച്ചേക്കും. ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ കേന്ദ്ര ബിന്ദുവായ സ്റ്റേഷന്‍െറ സ്ഥിതിയാണിത്. പ്രതിമാസം ഏഴുലക്ഷം വരുമാനമുള്ള സ്റ്റേഷനാണ് ബേക്കല്‍. അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ കാഞ്ഞങ്ങാട്, കാസര്‍കോട് സ്റ്റേഷനിലേക്കുള്ള യാത്രക്കാര്‍ ബേക്കല്‍ കേന്ദ്രീകരിക്കും. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും തിരക്ക് കുറയും. ബേക്കല്‍ കോര്‍പറേഷന്‍ നിലവില്‍ വന്നതിനു ശേഷം സ്റ്റേഷനിലുണ്ടായ മാറ്റം പള്ളിക്കര എന്നതുമാറി ബേക്കല്‍ ആയി എന്നതു മാത്രമാണ്. ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ വികസനം പ്രതീക്ഷിക്കുകയാണ് നാട്ടുകാര്‍. നിലവില്‍ ജില്ലയിലെ 11 സ്റ്റേഷനുകള്‍ ആദര്‍ശവത്കരിക്കപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.