സായുധസേന പതാക ദിന നിധി: സംഭാവനകള്‍ നല്‍കണം –കലക്ടര്‍

കാസര്‍കോട്: രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീര രക്തസാക്ഷികളോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിന് സംഘടിപ്പിക്കുന്ന സായുധസേനാ പതാക ദിനാചരണം വിജയിപ്പിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ സൈനിക ബോര്‍ഡിന്‍െറയും സായുധസേന പതാകദിന നിധി സമിതിയുടെയും യോഗം തീരുമാനിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. കാര്‍ ഫ്ളാഗുകളുടെയും ടോക്കണ്‍ ഫ്ളാഗുകളുടെയും വില്‍പനയിലൂടെ സമാഹരിക്കുന്ന പതാകദിന ഫണ്ട് വിമുക്തഭടന്മാര്‍, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് വിനിയോഗിക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയാണ് നിധി കൈകാര്യം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന ജില്ല, വിദ്യാഭ്യാസ സ്ഥാപനം, എന്‍.സി.സി ബറ്റാലിയന്‍ എന്നിവക്ക് റോളിങ് ട്രോഫികള്‍ നല്‍കും. ജില്ലയില്‍ ഈ വര്‍ഷം പതാകനിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കുന്ന കോളജ്, സ്കൂള്‍, എന്‍.സി.സി യൂനിറ്റുകള്‍ക്ക് റോളിങ് ട്രോഫികള്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു. പതാകനിധിയിലേക്ക് ഉദാരമായ സംഭാവനകള്‍ നല്‍കി ഉദാത്തമായ ഈ ഉദ്യമത്തെ വിജയിപ്പിക്കണം. സായുധസേനാ പതാകദിന നിധിയില്‍ കുടിശ്ശിക അടക്കാനുള്ള സ്ഥാപനങ്ങളും വിദ്യാലയങ്ങളും നവംബര്‍ 30നകം ഒടുക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാ സൈനികക്ഷേമ ഓഫിസ് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റണമെന്ന വിമുക്തഭടന്മാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും. വിമുക്തഭടന്മാര്‍ക്കായുള്ള ഇ.സി.എച്ച്.എസ് പോളി ക്ളിനിക് സ്ഥലം കൈമാറ്റത്തിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ജില്ലാ സൈനിക ബോര്‍ഡ് ആവശ്യപ്പെട്ടു. മാവുങ്കാലില്‍ അനുവദിച്ച ഭൂമിയില്‍ വിമുക്തഭടന്മാര്‍ക്ക് റെസ്റ്റ് ഹൗസ് നിര്‍മാണത്തിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ബ്രിഗേഡിയര്‍ (റിട്ട.) ടി.സി. എബ്രഹാം, സ്ക്വാഡ്രന്‍ ലീഡര്‍ (റിട്ട.) കെ. നാരായണന്‍ നായര്‍, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എസ്. സലിം, ഡിവൈ.എസ്.പി (അഡ്മിനിസ്ട്രേഷന്‍) പി. തമ്പാന്‍, ജില്ലാ എംപ്ളോയ്മെന്‍റ് ഓഫിസര്‍ അബ്ദുറഹ്മാന്‍കുട്ടി, ലീഡ് ബാങ്ക് മാനേജര്‍ എന്‍.കെ. അരവിന്ദാക്ഷന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ സൈനിക ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ എം.പി. ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.