അജാനൂര്‍: മൂന്നുകോടി രൂപ ചെലവില്‍ ചിത്താരി പുഴക്ക് കുറുകെ കെ.എസ്.ടി.പി നിര്‍മിച്ച പാലം നാടിന് സമര്‍പ്പിക്കാനൊരുങ്ങുന്നു. ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച ചിത്താരി പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായി. അപ്രോച്ച് റോഡ് പ്രവൃത്തികളും മിനുക്കുപണികളും നടക്കുകയാണ്. ജനുവരിയില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കും. പാലത്തിന്‍െറ സമാനമായ പഴയ പാലം തല്‍ക്കാലം അതേ രൂപത്തില്‍ നിലനിര്‍ത്തും. 65 വര്‍ഷം മുമ്പ് നിര്‍മിച്ച പാലമാണത്. കാലപ്പഴക്കമുണ്ടെങ്കിലും നേരത്തെയുണ്ടായിരുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജായി വീണ്ടും പുന$സ്ഥാപിക്കാനും ആലോചനയുണ്ട്. ദ്രവിച്ച ഷട്ടര്‍ കമ്പികളുടെ സംവിധാനങ്ങള്‍ പൂര്‍ണമായും മാറ്റിയെടുക്കണം. തുടര്‍ന്ന് പുതിയ സംവിധാനമൊരുക്കിയാല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസമാകും. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ടി.പിയുടെ പുതിയ പാലം നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഗവ. ചീഫ് എന്‍ജിനീയര്‍ പി.ജി. സുരേഷിന് നാട്ടുകാരും രാഷ്ട്രീയ നേതാക്കളും കഴിഞ്ഞയാഴ്ച നിവേദനം നല്‍കി കാത്തിരിക്കുകയാണ്. നേരത്തെ, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് മാറ്റാന്‍ സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നു. സംസ്ഥാന പാത കടന്നുപോകുന്ന ചിത്താരി പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതോടെ ഗതാഗതക്കുരുക്ക് പൂര്‍ണമായും ഒഴിവാകും. പഴയ പാലത്തിന് നടപ്പാത നിര്‍മിക്കാത്തത് അപകടക്കെണിയായിരുന്നു. പുതിയ പാലത്തിന് നടപ്പാത നിര്‍മിച്ചിട്ടുണ്ട്. നടപ്പാത വേണമെന്ന കാര്യം നിര്‍മാണം തുടങ്ങുമ്പോള്‍തന്നെ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്താരി, മാണിക്കോത്ത്, ചാമുണ്ഡിക്കുന്ന് ഭാഗങ്ങളിലെ കെ.എസ്.ടി.പി റോഡിന്‍െറ പണി പുരോഗമിക്കുകയാണ്. സംസ്ഥാനത്തുതന്നെ കെ.എസ്.ടി.പിയുടെ നാല് പാലങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ചീഫ് എന്‍ജിനീയര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ജനുവരിയില്‍ നാല് പാലങ്ങളും തുറന്നുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.