വ്യവസ്ഥാപിത സമൂഹത്തെ മാറ്റാന്‍ സ്ത്രീകള്‍ നല്ല വായനക്കാരാവണം -കെ.പി. സുധീര

കണ്ണൂര്‍: വ്യവസ്ഥാപിത സമൂഹത്തെ മാറ്റിയെടുക്കാന്‍ സ്ത്രീകള്‍ നല്ല വായനക്കാരാകണമെന്ന് എഴുത്തുകാരി കെ.പി. സുധീ ര. ജില്ല ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തിൻെറ ഭാഗമായി നടന്ന വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പറമ്പില്‍ കൊത്തിപ്പെറുക്കി നടക്കുന്ന കോഴികളാവരുത് സ്ത്രീകള്‍. ആകാശത്ത് പറക്കുന്ന പറവകളാവണം. പറക്കുന്ന പക്ഷിയുടെ കാഴ്ച വിശാലവും വ്യക്തവുമായിരിക്കും. കണ്ണൂരിലേക്ക് വരുമ്പോള്‍ ഓര്‍ത്തത് മന്ത്രി കെ.കെ. ശൈലജയെയാണ്. കോഴിക്കോട്ടുകാരിയായ താന്‍ നിപയെന്ന മഹാവ്യാധിയുടെ എല്ലാ ഭീതിദ അവസ്ഥയും നേരിട്ട് അനുഭവിച്ചയാളാണ്. കൈയടക്കത്തോടെയാണ് മന്ത്രി ആ സാഹചര്യത്തെ നേരിട്ടത്. സ്ത്രീക്ക് സ്വാതന്ത്ര്യം എന്നത് കുടുംബ പശ്ചാത്തലത്തില്‍ അശ്ലീലമായി കാണുന്നവര്‍ ഇന്നുമുണ്ട്. പുരുഷന്മാര്‍ എഴുത്തു തുടങ്ങി ഒരുപാടു കാലം കഴിഞ്ഞാണ് സ്ത്രീകള്‍ എഴുതിത്തുടങ്ങിയതെങ്കിലും വന്‍മുന്നേറ്റമാണ് പെണ്ണെഴുത്തുകള്‍ക്കുണ്ടായത്. കരയുന്ന വാക്കുകളേക്കാള്‍ കത്തുന്ന വാക്കുകളാണ് ഇന്നിൻെറ ആവശ്യമെന്നും അവർ പറഞ്ഞു. ഡോ. പി. സോമന്‍ രചിച്ച പുരോഗമന സാഹിത്യത്തിലെ പെണ്‍ തീക്കനലുകള്‍ പുസ്തകം കെ.പി. സുധീര പ്രകാശനം ചെയ്തു. വനിത സാഹിതി ജില്ല സെക്രട്ടറി എം.എം. അനിത ഏറ്റുവാങ്ങി. ഭക്ഷ്യ വിഭവങ്ങളും പരിസ്ഥിതിയും വിഷയത്തില്‍ സജീവന്‍ കാവുങ്കര പ്രഭാഷണം നടത്തി. കെ.ജി. വത്സലകുമാരി അധ്യക്ഷത വഹിച്ചു. വനിത സംരക്ഷണ ഓഫിസർ പി. സുലജ, പി.കെ. ബൈജു എന്നിവര്‍ സംസാരിച്ചു. കെ. കമല സ്വാഗതവും കെ. പുഷ്പജ നന്ദിയും പറഞ്ഞു. ചന്തപ്പുര കലാസാംസ്കാരിക വേദിയുടെ സംഗീതശില്‍പം 'പെണ്ണലര്‍ച്ചകള്‍' അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.