ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കാൻ സംഘ്പരിവാർ നീക്കം -ഡോ. ആനന്ദ് തെൽതുംബഡെ പയ്യന്നൂർ: അടുത്ത തെരഞ്ഞെടുപ്പിൽകൂടി മോദി അധികാരത്തിലെത്തിയാൽ 2021 ആവുമ്പോഴേക്കും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് ദലിത് ചിന്തകനും ഡോ. അംബേദ്കറുടെ ചെറുമകനുമായ ഡോ. ആനന്ദ് തെൽ തുംബഡെ പറഞ്ഞു. പയ്യന്നൂരിൽ എം.എൻ. വിജയൻ സാംസ്കാരിക സമിതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസം ഇന്ത്യയിൽ കടന്നുവന്നുവോ എന്ന് സംശയിക്കുന്നവരുണ്ട്. ഇന്ത്യയിലെ ഇടതുപക്ഷംപോലും ഇങ്ങനെ ചിന്തിക്കുന്നവരാണ്. ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തോടെ ഇവരുടെ സംശയം മാറും. ഗുജറാത്തിലെ ജനങ്ങൾ ബി.ജെ.പിക്ക് എതിരാണ്. പകരം ആരെ തെരഞ്ഞെടുക്കും എന്നതാണ് അവരെ അലട്ടുന്ന പ്രശ്നം. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ക്ലാസുകളിൽനിന്നുള്ള പാഠമാണ് ആർ.എസ്.എസ് ഇന്ത്യയിൽ നടപ്പാക്കുന്നത്. ഭരണഘടനയെഴുതുമ്പോൾതന്നെ ഗോവധനിരോധനം ഉൾപ്പെടുത്താൻ ശ്രമം നടന്നിരുന്നു. അന്നത് നടന്നില്ല. ദലിതരെയും മുസ്ലിംകളെയും ആക്രമിക്കുന്ന ഗോരക്ഷാസേന ശിക്ഷിക്കപ്പെടുന്നില്ല. താജ്മഹലാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. കമ്യൂണലിസവും ഫാഷിസവും ഒരു നാണയത്തിെൻറ രണ്ടു വശങ്ങളാണ്. 79 ശതമാനം ഹിന്ദുക്കൾ ജാതീയമായി വിഭജിക്കപ്പെടുമ്പോൾ അവർ ന്യൂനപക്ഷമാണ്. ജാതീയത അംഗീകരിക്കുന്നവരാണ് വിശാല ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുന്നത്. ബ്രിട്ടീഷുകാരും മുസ്ലിം രാജാക്കന്മാരും ഇന്ത്യ ഭരിച്ചപ്പോൾ ഒരുപാട് കൊള്ളയടിച്ചുവെങ്കിലും പല നല്ല കാര്യങ്ങളും രാജ്യത്തിനുവേണ്ടി ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ കൊള്ളയടിക്കൽ മാത്രമാണ് നടക്കുന്നത്. ജനരക്ഷായാത്രയിലുടനീളം കള്ളം പറയാനാണ് അമിത് ഷാ ശ്രമിച്ചത്. കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തകർമാത്രം കൊലചെയ്യപ്പെടുന്നു എന്നായിരുന്നു പ്രചാരണം. എന്നാൽ, കൂടുതൽ കൊലചെയ്യപ്പെട്ടത് സി.പി.എം പ്രവർത്തകരാണ്. കോൺഗ്രസുകാരും ലീഗുകാരും കൊലചെയ്യപ്പെട്ടു. ഇത് മറച്ചുവെക്കുകയാണ്. നൂറിലധികം കുട്ടികൾ പിടഞ്ഞുമരിച്ച സംസ്ഥാനത്തെ മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് ആരോഗ്യമേഖലയെക്കുറിച്ച് ക്ലാസെടുക്കുന്നത് വിചിത്രമാണ്. യോഗി ആദിത്യനാഥ് നിരക്ഷരനാണ്. അതുകൊണ്ട് കേരളത്തിെൻറ പുരോഗതിയുടെ ചരിത്രം അദ്ദേഹത്തിന് അറിയാനിടയില്ല. ഡോ. ആനന്ദ് തെൽതും ബഡെ പറഞ്ഞു. അപ്പുക്കുട്ടൻ കാരയിൽ അധ്യക്ഷത വഹിച്ചു. കെ.സി. ഉമേഷ് ബാബു, വി.എസ്. അനിൽകുമാർ, ഡോ. കെ.എൻ. അജോയ്കുമാർ, ഡോ. വി. പ്രസാദ് എന്നിവർ എം.എൻ. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. എം. സുധാകരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.