കണ്ണൂർ: അസം റൈഫിൾസ് എക്സ് സർവിസ്മെൻ വെൽഫെയർ അസോസിയേഷൻ മൂന്നാം വാർഷിക ജനറൽ ബോഡി യോഗവും ദേശീയ എക്സിക്യൂട്ടിവ് സമ്മേളനവും ശനിയാഴ്ച കണ്ണൂരിൽ നടക്കും. രാവിലെ ഒമ്പതിന് പറശ്ശിനിക്കടവ് വിസ്മയ പാർക്ക് ഒാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മേജർ ജനറൽ വി.എസ്. കാർണിക് മുഖ്യാതിഥിയാവുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് മൂന്നൂറോളം പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും. 70,000ത്തിലധികം അംഗങ്ങളുള്ള സംഘടന തുല്യജോലിക്ക് തുല്യവേതനം എന്ന ആവശ്യവുമായി വർഷങ്ങളായി സമരത്തിലാണ്. വടക്കുകിഴക്കൻ അപകട മേഖലയിൽ തുടർച്ചയായി ജോലി ചെയ്തുവരുന്നവരാണെങ്കിലും ഇന്ത്യൻ ആർമിയുടെ ഗണത്തിൽ തങ്ങളെ പെടുത്തിയിട്ടില്ല. ആർമി ബറ്റാലിയനുകൾ സമാധാന മേഖലകളിൽ ജോലി ചെയ്യുേമ്പാൾ സംഘർഷ മേഖലയിലാണ് അസം റൈഫിൾസ് ജോലി തുടരുന്നത്. ശമ്പളത്തിലും പെൻഷനിലും മറ്റു അലവൻസുകളിലും ഇൗ വ്യത്യാസം പ്രകടമാണ്. അസം റൈഫിൾസിനെ ഇരട്ട നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സൈനിക വിഭാഗത്തോടു ചേർക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. ഇൗ ആവശ്യമുന്നയിച്ച് ഇതുവരെ 26 തവണ കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി. തീരുമാനെമടുക്കാമെന്നായിരുന്നു ഒടുവിലത്തെ മറുപടി. സർക്കാർ തീരുമാനം വൈകിയാൽ സുപ്രീംകോടതിയെ സമീപിക്കാനും സംഘടനക്ക് പരിപാടിയുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും ചുമതലകൾ വിഭജിച്ചു നൽകിയതിനാൽ തങ്ങളുടെ ആവശ്യങ്ങളിൽ നടപടി ഉണ്ടാവാറില്ലെന്ന് ഇവർ പറയുന്നു. വാർത്തസമ്മേളനത്തിൽ മുഖ്യരക്ഷാധികാരി മേജർ ജനറൽ വി.എസ്. കാർണിക്, സുബേദാർ മേജർമാരായ സി.എസ്. നായർ, രവീന്ദ്രനാഥ്, ഹവിൽദാർമാരായ ഹരികുമാർ, ഹരിദാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.