ലീഗ് ഉളിയിൽ മേഖല കമ്മിറ്റിയിലെ ഭിന്നത മറനീക്കി പുറത്ത് ഒരുവിഭാഗം ഉപ്പി സാഹിബ് സാംസ്​കാരിക കേന്ദ്രം രൂപവത്കരിച്ചു

ഇരിട്ടി: മുസ്ലിം ലീഗ് ഉളിയിൽ മേഖല കമ്മിറ്റിയിലെ ഭിന്നത മറനീക്കി പുറത്ത്. ഒരുവിഭാഗം പ്രവർത്തകർ ഉപ്പി സാഹിബ് സംസ്കാരിക കേന്ദ്രം രൂപവത്കരിച്ചു. ലീഗിൽനിന്ന് പുറത്താക്കിയ ഇരിട്ടി നഗരസഭാംഗം എം.പി. അബ്ദുറഹ്മാനെ അനുകൂലിക്കുന്നവർ വിളിച്ചുചേർത്ത കൺവെൻഷനിൽ മുസ്ലിം ലീഗ് ഒൗദ്യോഗിക വിഭാഗത്തിലെ രണ്ട് നഗരസഭ കൗൺസിലർമാർകൂടി പങ്കെടുത്തത് നേതൃത്വത്തിന് തിരിച്ചടിയായി. ഇരിട്ടി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയുടെ തുടർച്ചയാണിത്. ചെയർമാൻ തെരഞ്ഞെടുപ്പിൽ ഉളിയിൽ മേഖലയിലെ കൗൺസിലർമാർ പാർട്ടി വിപ് ലംഘിച്ച് വോട്ട് ചെയ്ത സംഭവത്തെ തുടർന്നാണ് പ്രാദേശിക ലീഗ് പ്രവർത്തകരും മണ്ഡലം നേതൃത്വവുമായി ഇടഞ്ഞത്. ലീഗിൽനിന്ന് പുറത്താക്കപ്പെട്ട അബ്ദുറഹ്മാനെ ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയെങ്കിലും ഹൈകോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്ന് വിധി സ്റ്റേ ചെയ്തിട്ടുണ്ട്. ശാഖയിലെ പ്രശ്നങ്ങൾ നിരവധി തവണ പാർട്ടി ഉന്നത നേതൃത്വത്തോട് ബോധ്യപ്പെടുത്തിയിട്ടും, തങ്ങളുടെ ഭാഗം കേൾക്കാനോ ചർച്ചചെയ്യാനോ തയാറായില്ലെന്ന് നേതൃത്വവുമായി ഇടഞ്ഞവർ പറയുന്നു. ശാഖയിൽനിന്ന് മണ്ഡലം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരെ തഴഞ്ഞ് തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ മണ്ഡലം നേതൃത്വം തെരഞ്ഞെടുത്തതായും ഇവർ ആരോപിക്കുന്നു. ഉളിയിൽ പ്രദേശത്ത് പാർട്ടി ഘടകം രൂപവത്കരിച്ചപ്പോൾ മുതൽ പ്രവർത്തിച്ച പലരെയും തഴയുകയും ചെയ്തു. വെള്ളിയാഴ്ച ഉളിയിൽ വിളിച്ചുചേർത്ത ലീഗ് പ്രവർത്തകരുടെ കൂട്ടായ്മയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. മുതിർന്ന ലീഗ് നേതാവ് കെ.പി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ടി.കെ. മായൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ എം.പി. അബ്ദുറഹ്മാൻ, ഇ.കെ. മറിയം ടീച്ചർ, ടി.കെ. ഷരീഫ, മറ്റുനേതാക്കളായ കെ.പി. ഹംസ മാസ്റ്റർ, വി.എം. ഖാലിദ്, എം. മുഹമ്മദലി, എം. മുഹമ്മദ്, കെ.കെ. ഹർഷാദ്, പി.പി. അബ്ദുല്ല, മംഗലക്കുന്നോൻ അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.