പയ്യന്നൂർ: രാമന്തളിയിലെ കുരങ്ങുശല്യത്തിൽനിന്ന് ശാശ്വതപരിഹാരം തേടി രാമന്തളി യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ രംഗത്തിറങ്ങി. അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന കുരങ്ങുശല്യം പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പ്രദേശത്തെ 500 പേരുടെ ഒപ്പുകൾ ശേഖരിച്ച് പഞ്ചായത്ത് പ്രസിഡൻറ് മുതൽ മുഖ്യമന്ത്രിവരെയുള്ളവർക്ക് ഭീമഹരജി സമർപ്പിച്ചു. പ്രദേശത്തെ കാർഷികവിളകൾ തിന്ന് നശിപ്പിച്ച് ജനങ്ങൾക്ക് ദുരിതം വിതക്കുകയാണ് വാനരക്കൂട്ടം. ഏഴിമല നാവിക അക്കാദമിപ്രവർത്തനം ഊർജിതമായതോടെയാണ് രാമന്തളി പ്രദേശത്ത് കുരങ്ങുശല്യം ആരംഭിച്ചത്. അക്കാദമി പദ്ധതിപ്രദേശത്ത് ആവാസവ്യവസ്ഥ നഷ്ടപ്പെട്ട കുരങ്ങുകൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലിറങ്ങി കാർഷികവിളകൾ തിന്ന് നശിപ്പിക്കുകയാണ്. കുരങ്ങുശല്യം രൂക്ഷമായതോടെ നാട്ടുകാർ നാളികേര കൃഷിയെ കൈയൊഴിഞ്ഞിരിക്കുകയാണ്. നല്ല പ്രോത്സാഹനം ലഭിക്കുന്നുണ്ടെങ്കിലും കുരങ്ങുശല്യം കാരണം അടുക്കള - പച്ചക്കറി കൃഷിപോലും ചെയ്യാൻ നാട്ടുകാർ താൽപര്യം കാണിക്കുന്നില്ല. കുരങ്ങുകൾ കൂട്ടത്തോടെ വന്ന് അടുക്കളകളിൽനിന്ന് പാകം ചെയ്തുവെച്ച ഭക്ഷണങ്ങൾ എടുത്ത് കൊണ്ടുപോകുന്നതും നിത്യസംഭവമാണ്. ദിനംപത്രിയെന്നോണം കുരങ്ങുകൾ പെരുകുന്നത് കാരണം വീടുപേക്ഷിച്ച് മറ്റു നാടുകളിലേക്ക് പോകുന്നവരുടെ എണ്ണവും വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുവരാമന്തളി പ്രവർത്തകർ ശാശ്വതപരിഹാരം തേടി രംഗത്തിറങ്ങിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, വനം മന്ത്രി, ഡി.എഫ്.ഒ, കലക്ടർ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവർക്ക് ഹരജി സമർപ്പിച്ചു. യുവ പ്രസിഡൻറ് സുധേഷ് പൊതുവാൾ, കെ.കെ. ജയകുമാർ, കെ.കെ. അജേഷ്, കെ.പി. രാഹുൽ, കെ.പി. സുധീഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.