കേളകം: വൈദ്യുതി ക്ഷാമം രൂക്ഷമാകുമ്പോൾ ചെറുകിട ജലവൈദ്യുതി പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങി. 120 കോടി രൂപ ചെലവിൽ അടക്കാത്തോട് മിനി ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നതിന് മൂന്ന് വർഷം മുമ്പ് പ്രഖ്യാപിച്ച് പഠനം നടത്തിയതല്ലാതെ തുടർ നടപടികൾ കടലാസിൽ ഒതുങ്ങി. കേളകം ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി കരിയംകാപ്പിൽ പവർ ഹൗസ് നിർമിച്ച് 3 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഏകദേശം 120 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൊതു സ്വകാര്യ സംയുക്ത സംരംഭമായി നിർമിക്കാനായിരുന്നു ലക്ഷ്യം.
വൈദ്യുതി ഉൽപാദന രംഗത്ത് പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള സർക്കാരിന്റെ തീരുമാനപ്രകാരമാണ് അടക്കാത്തോട് പദ്ധതി സജീവ പരിഗണനയിലേക്ക് വന്നത്. പദ്ധതിക്ക് വനം വകുപ്പിന്റെ ക്ലിയറൻസ് ലഭ്യമാക്കുന്നതിന് നിർദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്ത്, വനം വകുപ്പ്, കരാർ കമ്പനി എന്നിവയുടെ സംയുക്ത പരിശോധന പദ്ധതിപ്രദേശമായ കരിയം കാപ്പിലും നടത്തി. എന്നാൽ തുടർ പ്രവർത്തനങ്ങൾ എവിടെയുമെത്തിയില്ല.
ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി പെൻസ്റ്റോക്ക് വഴി വെള്ളം കരിയംകാപ്പിൽ നിർമിക്കുന്ന പവർ ഹൗസിൽ എത്തിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിട്ടത്. പൊതു സ്വകാര്യ സംയുക്ത സംരംഭമായി നിർമിക്കുന്ന പദ്ധതിയുടെ ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട് 2016ൽ സർക്കാരിന് സമർപ്പിച്ചിരുന്നു.
സംസ്ഥാന എനർജി മാനേജ്‌മെന്റ് സെന്ററാണ് പദ്ധതിയുടെ നോഡൽ ഏജൻസി. പദ്ധതി പൂർത്തിയാക്കി പ്രവർത്തിപ്പിച്ച് 30 വർഷം കഴിയുമ്പോൾ സർക്കാരിന് കൈമാറുന്ന രീതിയിലായിരുന്നു കരാർ. ഇത്തരത്തിൽ നിരവധി ചെറുകിട പദ്ധതികൾ മലയോരത്ത് പ്രഖ്യാപനത്തിൽ മാത്രമായി. കൊട്ടിയൂർ പഞ്ചായത്തിലെ പാൽചുരത്തും ഇത്തരത്തിൽ ചെറുകിട ജലവൈദ്യുതി പദ്ധതി നടപ്പാക്കാൻ പല തവണ സർവേ നടപടികൾ ഉണ്ടായെങ്കിലും ഫലം വിഫലമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.