തലശ്ശേരി: ആർ.എസ്.എസ് പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി. ഒന്നാംസാക്ഷി വത്സരാജക്കുറുപ്പിെൻറ ഭാര്യയായിരുന്ന ബിന്ദുവിനെ ശനിയാഴ്ച വിസ്തരിച്ചു. എന്നാൽ, കൊലപാതകം നടത്തിയത് ആരാണെന്ന് അറിയില്ലെന്ന് അവർ മൊഴി നൽകി. ഇക്കാര്യത്തിൽ പരാതിയില്ലെന്നും കോടതിയിൽ പറഞ്ഞ അവർ, ആരൊക്കെയോ വെള്ളക്കടലാസിൽ ഒപ്പിട്ടുവാങ്ങുകയായിരുന്നുവെന്നും പറഞ്ഞു. ഇതേത്തുടർന്ന് ഒന്നാം സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബിന്ദു വിചാരണക്ക് ഹാജരാകാത്തതിനെ തുടർന്ന് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. കേസിലെ ഏക ദൃക്സാക്ഷിയാണ്. ബിന്ദുവിനെ അറസ്റ്റ് ചെയ്ത് ഹാജ രാക്കാനായിരുന്നു കോടതി നിർദേശം. കേസ് പലതവണ വിചാരണക്ക് വെച്ചെങ്കിലും ബിന്ദു ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് വിചാരണ തുടങ്ങാനായില്ല. ഇപ്പോൾ കർണാടകത്തിൽ താമസിക്കുന്ന ബിന്ദുവിനെ ഏറെ പ്രയാസപ്പെട്ട് കണ്ടെത്തിയാണ് പൊലീസ് സമൻസ് നൽകിയത്. അസൗകര്യം കാണിച്ച് അഭിഭാഷകൻ മുഖേന ഹരജി നൽകിയെങ്കിലും കോടതി തള്ളി. 2007 മാർച്ച് നാലിനാണ് വത്സരാജക്കുറുപ്പ് കൊല്ലപ്പെട്ടത്. രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്. സി.പി.എം പ്രവർത്തകരായ ചമ്പാട് എട്ടുവീട്ടിൽ സജീവൻ(34), ചമ്പാട്ടെ കെ. ഷാജി എന്ന ചെട്ടി ഷാജി(27), പന്തക്കൽ മാലയാട്ട് വീട്ടിൽ മനോജ് എന്ന കിർമാണി മനോജ് (28), പന്ന്യന്നൂർ പാലപ്പൊയിൽ സതീശൻ (34), നിടുമ്പ്രം പടിഞ്ഞാറെക്കുനിയിൽ കക്കാടൻ പ്രകാശൻ(32), അരയാക്കൂൽ ശരത്(26), അരയാക്കൂൽ കൂറ്റേരി വീട്ടിൽ കെ.വി. രാഗേഷ്(25) എന്നിവരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.