ചുള്ളിക്കൊമ്പ​െൻറ തടങ്കൽ ജീവിതത്തിന് ഒരുമാസം: ക്രൗര്യം വെടിഞ്ഞ് സൗമ്യനായി കാട്ടുകൊമ്പൻ

കേളകം: ആറളം വന്യജീവി സങ്കേതത്തിലെ വളയഞ്ചാലിൽ വനം വകുപ്പ് നിർമിച്ച ആനക്കൂട്ടിൽ ചുള്ളിക്കൊമ്പ​െൻറ തടങ്കൽ ജിവിതത്തിന് ഒരുമാസം പൂർത്തിയായി. ക്രൗര്യം വെടിഞ്ഞ് സൗമ്യനായി കാട്ടുകൊമ്പൻ അനുസരണയുള്ളവനായി മാറിത്തുടങ്ങിയെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കൊട്ടിയൂർ -കേളകം വനാതിർത്തി പ്രദേശങ്ങളിലുമായി ആറുപേരെ വകവരുത്തിയ ചുള്ളിക്കൊമ്പനെ മയക്കുവെടിവെച്ച് കഴിഞ്ഞ മാസം പത്തിനാണ് പിടികൂടി കൂട്ടിലടച്ചത്. തുടക്കത്തിൽ ആനക്കൂട്ടിലും കലിയടങ്ങാതെ ചുള്ളിക്കൊമ്പൻ അക്രമാസക്തനായിരുന്നു. ആദ്യത്തെ രണ്ടാഴ്ചക്കാലം കൂട് തകർത്ത് പുറത്തേക്ക് കുതിക്കാൻ ശ്രമം നടത്തിയിരുന്നു. ഗോതമ്പ്, രാഗി, കടല, ശർക്കര, മിനറൽ മിക്സ് തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾക്കൊപ്പം പനയോലയും കഴിക്കുന്നുണ്ട്്. രണ്ടാഴ്ചക്കകം കോടനാട് ആനസങ്കേതത്തിലേക്ക് മാറ്റാനാണ് പദ്ധതി. ആറളം ഫാമി​െൻറ നാലാം ബ്ലോക്കിൽ നിന്നാണ് മറ്റ് രണ്ട് ആനകൾക്കൊപ്പം മേഞ്ഞുനടന്ന ചുള്ളിക്കൊമ്പനെ വെടിവെച്ച് പിടികൂടിയത്. പിടികൂടിയ ഉടൻ വാഹനത്തിൽ ദീർഘദൂരം കൊണ്ടു പോകുന്നത് അപകടമാകുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്നാണ് ആനക്കൂട്ടിൽ പാർപ്പിക്കാൻ നടപടിയായത്. കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടുന്നതിനും ആനക്കൂട് നിർമാണത്തിനും നേതൃത്വം നൽകാൻ ഉന്നത വനപാലകരെ സർക്കാർ നിയോഗിച്ചിരുന്നു. വെടിവെച്ച് പിടികൂടുന്നതിനും തുടർ ചികിത്സക്കും മേൽനോട്ടം വഹിക്കാൻ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ശ്രാവൺകുമാർ വർമ, കണ്ണൂർ ഡി.എഫ്.ഒ സുനിൽ പാമടി, വിജിലൻസ് ഡി.എഫ്.ഒ സി.വി. രാജൻ, ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ തുടങ്ങിയവരാണ് നിയോഗിക്കപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.