കണ്ണൂർ: ജില്ലയിലെ 82 തദ്ദേശസ്ഥാപനങ്ങളുടെ 2017-18 വാർഷികപദ്ധതിക്ക് ജില്ല ആസൂത്രണസമിതി യോഗം അംഗീകാരം നൽകി. ജില്ല പഞ്ചായത്ത്, മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമപഞ്ചായത്തുകൾ, രണ്ടു മുനിസിപ്പാലിറ്റികൾ എന്നിവയാണ് ഇതിനകം വാർഷികപദ്ധതി സമർപ്പിച്ചത്. നഗരസഭകളിൽ കൂത്തുപറമ്പും ശ്രീകണ്ഠപുരവുമാണ് വാർഷികപദ്ധതി സമർപ്പിച്ച് അംഗീകാരം നേടിയത്. േമയ് 31നകം വാർഷികപദ്ധതി ജില്ല ആസൂത്രണസമിതിക്ക് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. പദ്ധതി നടപ്പാക്കുമ്പോൾ സ്പിൽ ഓവർ പദ്ധതികൾ പൂർത്തിയാക്കുന്നതിന് പ്രാധാന്യം നൽകണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർദേശം നൽകി. പ്ലാസ്റ്റിക് കാരിബാഗ് നിരോധിത ജില്ല പ്രഖ്യാപനം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ജില്ലയിൽ പ്ലാസ്റ്റിക് വിൽപന വ്യാപകമാണെന്ന റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ ഉണർന്നുപ്രവർത്തിക്കേണ്ടതുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു. യോഗത്തിൽ പ്ലാനിങ് ഒാഫിസർ കെ. പ്രകാശൻ, ആസൂത്രണസമിതിയംഗം കെ.വി. ഗോവിന്ദൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, ജില്ല പഞ്ചായത്തംഗം അജിത്ത് മാട്ടൂൽ, തദ്ദേശസ്ഥാപന പ്രസിഡൻറുമാർ, സെക്രട്ടറിമാർ മറ്റ് നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.