കണ്ണൂർ: വിദ്യാർഥിവോട്ടർമാരെ പട്ടികയിൽ ചേർക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക കാമ്പയിൻ നടത്തുന്നു. ജൂലൈ ഒന്നു മുതൽ 31വരെ രാജ്യവ്യാപകമായാണ് യുവവോട്ടർമാരെ ചേർക്കാൻ കാമ്പയിൻ നടത്തുന്നത്. 18--21 പ്രായപരിധിയിലുള്ള യുവജനങ്ങളെ വോട്ടർപട്ടികയിൽ ചേർക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇങ്ങനെയൊരു പ്രവർത്തനവുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്ന് ജില്ല തെരഞ്ഞെടുപ്പ് ഒാഫിസർകൂടിയായ കലക്ടർ മിർ മുഹമ്മദലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനസംഖ്യാനുപാതികമായി യുവാക്കൾ വോട്ടർപട്ടികയിൽ ചേർക്കപ്പെടുന്നില്ലെന്ന സാഹചര്യം പരിഗണിച്ചാണ് ഈ നടപടിയെന്നും കലക്ടർ പറഞ്ഞു. സെൻസസ് പ്രകാരം 18--19 വയസ്സ് പ്രായമുള്ളവർ ആകെ ജില്ലയിലെ ജനസംഖ്യയുടെ 3.24 ശതമാനമാണ് (82,425). എന്നാൽ, 18--19 പ്രായമുള്ളവരിൽ 1.25 ശതമാനം മാത്രമാണ് വോട്ടർമാരായിട്ടുള്ളത് (31,921). കണ്ണൂർ ജില്ലയിൽ മാത്രം വോട്ടർമാരാകേണ്ട 50,000 യുവാക്കൾ പട്ടികയിൽ പേര് ചേർത്തിട്ടില്ലെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള കുറവ് സംസ്ഥാനമാകെയുണ്ട്. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലും ഈ പ്രവണത പ്രകടമാണ്. ഈ കുറവ് നികത്തുന്നതിനാണ് കമീഷൻ പ്രത്യേക കാമ്പയിൻ നടത്തുന്നത്. www.ceo.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഇപ്പോൾ പഠനാവശ്യത്തിനായും മറ്റും മണ്ഡലത്തിന് പുറത്തോ സംസ്ഥാനത്തിന് പുറത്തോ താമസിക്കുന്ന വിദ്യാർഥികൾക്കും യുവജനങ്ങൾക്കും കേരളത്തിലെ സ്ഥിരതാമസമുള്ള സ്ഥലത്ത് വോട്ട് ചേർക്കാം. വിദ്യാർഥികൾക്കും യുവജനങ്ങൾക്കും പഠനാവശ്യത്തിനും മറ്റും ഇന്ത്യയിൽ എവിടെ താമസിക്കുന്നവരായാലും സ്വന്തം മണ്ഡലത്തിൽ വോട്ട്് ചേർക്കുന്നതിന് തടസ്സമില്ല. നിലവിൽ ജില്ലയിലുള്ള വിദ്യാർഥികൾക്ക് വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് വിവിധ കാമ്പസുകളിൽ കലക്ടർ നിയോഗിച്ച 47 സ്റ്റുഡൻറ് കാമ്പസ് അംബാസഡർമാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക കാമ്പുകളും ഉണ്ടാകും. രാജ്യത്ത് എവിടെയുമുള്ള 18 വയസ്സ് പൂർത്തിയായ വിദ്യാർഥികൾക്ക് ലഭ്യമായ രേഖകളുമായി ഓൺലൈനായിതന്നെ പേര് രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. ബന്ധപ്പെട്ട ബൂത്ത് ലെവൽ ഒാഫിസർമാർ വീടുകളിലെത്തി അപേക്ഷകളിൽ തെളിവെടുപ്പുനടത്തി യോഗ്യരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയും തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്യും. 18--21 പ്രായമുള്ള യുവജനങ്ങൾക്ക് ജൂലൈ 8, 22 തീയതികളിൽ ബൂത്ത് ലെവൽ ഒാഫിസർമാർ പ്രത്യേക കാമ്പയിൻ സിറ്റിങ്ങും നടത്തുന്നുണ്ട്. ഈ കാമ്പുകളിലും യുവവോട്ടർമാർക്ക് പേരുചേർക്കാം. വോട്ടർപട്ടികയിൽ പേരുചേർക്കുന്നത് സംബന്ധിച്ച സംശയങ്ങളുള്ളവർക്ക് 1950 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് സംശയനിവൃത്തി വരുത്താവുന്നതാണ്. മരിച്ച വോട്ടർമാരുടെ പേര് പട്ടികയിൽനിന്ന് നീക്കംചെയ്യുന്നതിന് ബൂത്ത് ലെവൽ ഒാഫിസർമാർ വീടുകൾ സന്ദർശിക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജൻറുമാർക്ക്് ഇതുസംബന്ധിച്ച വിവരം ബന്ധപ്പെട്ട ബൂത്ത് ലെവൽ ഒാഫിസർക്ക് കൈമാറാവുന്നതുമാണെന്നും കലക്ടർ അറിയിച്ചു. െഡപ്യൂട്ടി കലക്ടർ (ഇലക്ഷൻ) സി.എം. ഗോപിനാഥനും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.