കിഴുന്നയില്‍ പോരാട്ടം പൊടിപൊടിക്കും

കണ്ണൂര്‍: കോണ്‍ഗ്രസിന്‍െറ മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മത്സരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ കിഴുന്ന വാര്‍ഡില്‍ കടുത്ത പോരാട്ടത്തിന് വേദിയൊരുങ്ങുന്നു. എല്‍.ഡി.എഫിന്‍െറ സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രി എം.വി. രാഘവന്‍െറ മകള്‍ എം.വി. ഗിരിജയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ കാരണം മഹിളാ കോണ്‍ഗ്രസിന്‍െറ മുന്‍ ജില്ലാ പ്രസിഡന്‍റ് ജയലത റെബല്‍ സ്ഥാനാര്‍ഥിയുമായി രംഗത്തത്തെിയതോടെയാണ് കിഴുന്നയില്‍ പോരാട്ടം രൂപപ്പെടുന്നത്. എടക്കാട് പഞ്ചായത്തിന്‍െറ ഭാഗമായിരുന്ന പ്രദേശങ്ങളുള്‍പ്പെട്ട കിഴുന്ന കോണ്‍ഗ്രസിനെ തുണക്കുന്ന ഡിവിഷനാണ്. സുമാ ബാലകൃഷ്ണന് പരിക്കുപറ്റാതെ വിജയിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് സുരക്ഷിത ഡിവിഷനെന്ന നിലയില്‍ കിഴുന്ന സുമാ ബാലകൃഷ്ണന് നല്‍കിയത്. സി.പി.എമ്മിന് കാര്യമായ അടിത്തറയില്ളെങ്കിലും മികച്ച സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ പിടിച്ചെടുക്കാമെന്നു പ്രതീക്ഷിക്കുന്ന ഡിവിഷന്‍ എല്‍.ഡി.എഫ് സി.എം.പിക്ക് നല്‍കുകയായിരുന്നു. എം.വി. ആറിന്‍െറ മകളെന്ന നിലയില്‍ ലഭിക്കുന്ന വോട്ടുകളുടെ എണ്ണം ഗിരിജയെ സഹായിക്കുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്. എം.വി. ഗിരിജ ഉയര്‍ത്തുന്ന വെല്ലുവിളിക്കു പുറമെയാണ് യു.ഡി.എഫ് നേതൃത്വത്തിന് തലവേദനയായി പ്രദേശത്തുകാരിയായ ജയലത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. പ്രാദേശിക പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കാതെയാണ് സുമാ ബാലകൃഷ്ണനെ കിഴുന്നയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും തോട്ടട ഡിവിഷന്‍ കമ്മിറ്റിയില്‍ തന്‍െറ സ്ഥാനാര്‍ഥിത്വമാണ് ഉയര്‍ന്നുവന്നതെന്നും ഇത് കോണ്‍ഗ്രസ് നേതൃത്വം തള്ളുകയായിരുന്നുവെന്നും ജയലത പറയുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനത്തെിയ ജയലതയോട് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ സുമാ ബാലകൃഷ്ണന്‍ നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് ജയലതയുടെ തീരുമാനം. കാപ്പാട് സ്വദേശിയായ സുമാ ബാലകൃഷ്ണനെ ഈ മണ്ഡലത്തില്‍ മത്സരിപ്പിക്കരുതായിരുന്നുവെന്നും ജയലത പറയുന്നു. 2005ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പെരളശ്ശേരി ഡിവിഷന്‍ സ്ഥാനാര്‍ഥിയായി സി.പി.എമ്മിന്‍െറ എം. ജയലക്ഷ്മിക്കെതിരെ ജയലത മത്സരിച്ചിരുന്നു. അന്ന് സുമാ ബാലകൃഷ്ണനെയായിരുന്നു ഈ ഡിവിഷനില്‍ മത്സരിക്കുന്നതിന് പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍, തോല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ സുമക്കുപകരം തന്നെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവെന്നും ഒരിക്കല്‍കൂടി വഴിമാറാന്‍ താല്‍പര്യമില്ളെന്നും ഇവര്‍ പറയുന്നു. സരുക്ഷിതമെന്ന് കരുതിയ ഡിവിഷനില്‍ രൂപപ്പെട്ട അന്തരീക്ഷം യു.ഡി.എഫിനെ കുഴപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൊണ്ടുപിടിച്ച പ്രചാരണത്തിനാണ് ഇവിടെ തുടക്കമായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.