കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ പൂര്‍ത്തിയായ നാല് പദ്ധതികളുടെയും പുതിയ നാല് പ്രവൃത്തികളുടെയും ഉദ്ഘാടനം ഡിസംബര്‍ 18ന് ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ നിര്‍വഹിക്കുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പയ്യാമ്പലം പാര്‍ക്കില്‍ നിര്‍മിച്ച പുതിയ പ്രവേശകവാടത്തിന്‍െറ ഉദ്ഘാടനം രാവിലെ 11.30ന് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ഉച്ച മൂന്നുമണിക്ക് അഴീക്കോട് മീന്‍കുന്ന് ചാല്‍ബീച്ച് പാര്‍ക്കിന്‍െറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ബീച്ചില്‍ കൂടുതല്‍ ഇരിപ്പിടങ്ങളും നടപ്പാതയും കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കെ.എം. ഷാജി എം.എല്‍.എ അധ്യക്ഷത വഹിക്കും. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ചെമ്പല്ലിക്കുണ്ട് തടാകത്തോടുചേര്‍ന്ന് മത്സ്യസമ്പത്തും കണ്ടല്‍ക്കാടുകളും സംരക്ഷിച്ചാണ് 84 ലക്ഷം രൂപ ചെലവഴിച്ച് ടൂറിസം പാര്‍ക്ക് സ്ഥാപിച്ചത്. പത്മശ്രീ ജി. ശങ്കറിന്‍െറ നേതൃത്വത്തില്‍ ഹാബിറ്റാറ്റാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി നടപ്പാത, കിയോസ്ക്, ഫുഡ് കോര്‍ട്ട്, ഇരിപ്പിടങ്ങള്‍, ബോട്ട്ജെട്ടി, സോളാര്‍ ലൈറ്റിങ് എന്നിവ ഒരുക്കിയിട്ടുണ്ട്. മാടായി ഗ്രാമപഞ്ചായത്തിലെ പുതിയങ്ങാടി ചൂട്ടാട് ബീച്ചില്‍ 65.5 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. ഇവിടെയും പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, നടപ്പാത, റെയിന്‍ ഷെല്‍ട്ടര്‍, പുല്‍ത്തകിടി, ബോട്ട്ജെട്ടി എന്നിവ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് ചൂട്ടാട് ബീച്ചിലും 4.30ന് ചെമ്പല്ലിക്കുണ്ടിലും ടി.വി. രാജേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയാകും. പുതുതായി ആരംഭിക്കുന്ന ഇരിട്ടി-കൂര്‍ഗ് വാലി റിവര്‍വ്യൂ പാര്‍ക്കിന്‍െറ പ്രവൃത്തി ഉദ്ഘാടനം രാവിലെ ഒമ്പതുമണിക്ക് മന്ത്രി നിര്‍വഹിക്കും. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഒരു കോടി രൂപ ചെലവില്‍ മട്ടന്നൂര്‍ ടൗണ്‍ സ്ക്വയര്‍ സൗന്ദര്യവത്കരണത്തിന്‍െറ പ്രവൃത്തി ഉദ്ഘാടനം രാവിലെ 10ന് മന്ത്രി നിര്‍വഹിക്കും. ഇ.പി. ജയരാജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി മുഖ്യാതിഥിയാകും. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ കീച്ചേരി കൈരളി വീവേഴ്സ് കോഓപറേറ്റീവ് സൊസൈറ്റിയുടെ ഹാന്‍റ്ലൂം ഷോറൂമിന്‍െറ പ്രവൃത്തി ഉദ്ഘാടനം വൈകീട്ട് 3.30ന് മന്ത്രി എ.പി. അനില്‍ കുമാര്‍ നിര്‍വഹിക്കും. 1.43 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി മുഖ്യാതിഥിയാകും. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ച് വിദേശരാജ്യങ്ങളിലടക്കം കൂടുതല്‍ പ്രചാരണം നടത്തുന്നതിന്‍െറ ഭാഗമായി തയാറാക്കിയ പരസ്യചിത്രത്തിന്‍െറ പ്രകാശനം രണ്ട് മണിക്ക് ഗവ. ഗെസ്റ്റ് ഹൗസില്‍ മന്ത്രി നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസി. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഡി.ടി.പി.സി സെക്രട്ടറി സജി വര്‍ഗീസ്, അംഗങ്ങളായ വി.വി. പുരുഷോത്തമന്‍, വി.സി. നാരായണന്‍, കെ.സി. ഗണേശന്‍, കെ.പി. ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.