ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിൻെറ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് അടിമാലി: ജനവാസ മേഖലയിലിറങ്ങിയ കാട് ടുപോത്തിൻെറ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. അടിമാലി മച്ചിപ്ലാവ് പറുക്കുടി സിറ്റിയിലാണ് കാട്ടുപോത്തിറങ്ങിയത്. മച്ചിപ്ലാവ് പറുക്കുടി വീട്ടിൽ ബിനോയിയെയാണ് (47) പോത്ത് ആക്രമിച്ചത്. സാരമായി പരിക്കേറ്റ ബിനോയിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ച കാടിറങ്ങിവന്ന പോത്തിനെ വൈകീട്ട് മൂന്നിന് വനത്തിൽ കയറ്റിവിടാനുള്ള ശ്രമത്തിനിടെയാണ് ബിനോയിയെ ആക്രമിച്ചത്. വനപാലകർക്കൊപ്പം പോത്തിനെ കാട്ടിലേക്ക് ഓടിക്കുന്നതിനിടെ ബിനോയി കാൽവഴുതി പോത്ത് നിന്നിടത്ത് വീഴുകയും ആക്രമിക്കുകയുമായിരുന്നു. കാലിന് പരിക്കേറ്റ ബിനോയിയെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രദേശവാസികൾ രാവിലെ പോത്തിനെ വനത്തിലേക്ക് കയറ്റിവിടാൻ ശ്രമിച്ചെങ്കിലും പോത്ത് പ്രകോപിതനായതോടെ നാട്ടുകാർ പിന്തിരിഞ്ഞു. തുടർന്ന് പോത്ത് ജനവാസ മേഖലയോട് ചേർന്ന വിജന സ്ഥലത്ത് തമ്പടിച്ചു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് കുരങ്ങാട്ടിയിലെ ജനവാസമേഖലയിൽ ഇറങ്ങിയ പോത്തിനെയാണ് മച്ചിപ്ലാവിലും കണ്ടതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. വനംവകുപ്പിൻെറ തന്നെ വിഭാഗമായ ആർ.ആർ.ടിയുടെ സഹായത്തോടെ പോത്തിനെ വനത്തിൽ കയറ്റിവിടാനുള്ള ശ്രമത്തിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന് കഴിഞ്ഞില്ലെങ്കിൽ രാത്രി മയക്കുവെടിെവച്ച് പിടികൂടി വനത്തിൽ തുറന്നുവിടും. ഫയർഫോഴ്സും പൊലീസും കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമുണ്ട്. രണ്ടുമാസം മുമ്പ് ഒരുകിലോമീറ്റർ മാറി കാട്ടുപോത്ത് കിണറ്റിൽ വീണിരുന്നു. അടിമാലി പട്ടണത്തിൽനിന്ന് നാല് കിലോമീറ്റർ മാത്രമാണ് പറുക്കുടി സിറ്റിയിലേക്കുള്ളത്. ജനവാസ കേന്ദ്രമായ ഇവിടെ പതിവായി കാട്ടുപോത്ത് ഉൾപ്പെടെ വന്യമൃഗങ്ങൾ ഇറങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. നേരത്തേ ഇവിടെ വന്യമൃഗങ്ങൾ എത്താത്ത പ്രദേശവുമായിരുന്നു. ഇതോടെ രാത്രിയാത്രയിൽ ഉൾപ്പെടെ ജാഗ്രത വേണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.