ധീരജവാന് നാടി​െൻറ യാത്രാമൊഴി: സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

ധീരജവാന് നാടിൻെറ യാത്രാമൊഴി: സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ കട്ടപ്പന: ഛത്തിസ്‌ഗഢിൽ മാവോവാദികളുടെ ഏറ്റുമ ുട്ടലിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ.പി. സാജുവിന് നാടിൻെറ യാത്രാമൊഴി. കട്ടപ്പനയിലെ പൊതുദർശനത്തിനുശേഷം 11.15ഒാടെ മൃതദേഹം വീട്ടിലെത്തിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ചു. ഇതിനുശേഷം കേരള പൊലീസും സി.ആർ.പി.എഫ് വിഭാഗവും സല്യൂട്ട് നൽകി. മൃതദേഹത്തിലെ ദേശീയപതാക ഭാര്യ സുജയും കുടുംബാംഗങ്ങളും നിറകണ്ണുകളോടെ ഏറ്റുവാങ്ങി. മകൻ അജയ് സാജു ചിതക്ക് തീകൊളുത്തി. സി.ആർ.പി.എഫ് ജവാന്മാർ ആചാരവെടി മുഴക്കി പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് യാത്രാമൊഴിയേകിയത്. ഉച്ചക്ക് രേണ്ടാടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. മന്ത്രി എം.എം. മണി, ഡീൻ കുര്യാക്കോസ് എം.പി, കലക്ടർ എച്ച്. ദിനേശൻ എന്നിവർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു. ജന്മനാടായ രാജാക്കാട് മുക്കുടിൽനിന്ന് ഉൾപ്പെടെ ആളുകൾ അന്ത്യാഞ്ജലിയർപ്പിക്കാൻ കട്ടപ്പനയിൽ എത്തിയിരുന്നു. പൊതുദർശനത്തിനുശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സംസ്കാരത്തിന് വീട്ടിലെത്തിച്ചത്. ഞായറാഴ്ച രാവിലെ പത്തേകാലോടെയാണ് കട്ടപ്പന ഗാന്ധിസ്ക്വയറിൽ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഇടുക്കി ആർ.ഡി.ഒ എം.പി. വിനോദ് അന്ത്യാഞ്ജലിയർപ്പിച്ചു. ജില്ല ഭരണകൂടത്തിനു വേണ്ടി നെടുങ്കണ്ടം തഹസിൽദാർ എം. ബാബു പുഷ്പചക്രം സമർപ്പിച്ചു. സി.ആർ.പി.എഫ് ഡി.ജി.പിക്ക് വേണ്ടി സി.ആർ.പി.എഫ് ബംഗളൂരു ഐ.ജി ഗിരി പ്രസാദ് അന്ത്യാഞ്ജലി അർപ്പിച്ചു. സി.ആർ.പി.എഫ് പള്ളിപ്പുറം ഗ്രൂപ് സൻെറർ ഡി.ഐ.ജി മാത്യു എ. ജോൺ, പെരിങ്ങാം റിക്രൂട്ട് ട്രെയിനിങ് സൻെറർ ഡി.ഐ.ജി എം.ജെ. വിജയൻ, റോഷി അഗസ്റ്റിൻ എം.എൽ.എ, മുൻ എം.എൽ.എമാരായ ഇ.എം. അഗസ്തി, തോമസ് ജോസഫ്, കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. രാജാക്കാട് മുക്കുടിൽ ഒറോലിക്കൽ പരേതനായ പാപ്പൻെറയും തങ്കമ്മയുടെയും മകനാണ് സാജു. ഇരട്ടയാർ സ്വദേശി സുജയാണ് ഭാര്യ. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി അജയ് സാജുവും വെള്ളയാംകുടി സൻെറ് ജോർജ് പത്താം ക്ലാസ് വിദ്യാർഥിനി ആര്യനന്ദയുമാണ് മക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.