കടുവ സങ്കേതത്തിലെ കളിക്കളം: ഉന്നതതല സമിതി തെളിവെടുത്തു

*റിപ്പോർട്ട് ഉടൻ സമർപ്പിക്കും കുമളി: പെരിയാർ കടുവ സങ്കേതത്തിലെ അതിസുരക്ഷാ മേഖലയിൽ ഫുട്ബാൾ ഗ്രൗണ്ട് നിർമിച്ച വനംവകുപ്പ് നടപടിക്കെതിരെ കോടതി നിയോഗിച്ച ഉന്നതതല സമിതി വ്യാഴാഴ്ച തെളിവെടുത്തു. ഇടുക്കി കലക്ടർ എച്ച്. ദിനേശൻെറ നേതൃത്വത്തിൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഐ.ജി. മുരളി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, ഫീൽഡ് ഡയറക്ടർ അനൂപ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിൽ ഉൾപ്പെട്ട വഞ്ചി വയലിൽ മൺതിട്ടകൾ ഇടിച്ചുനിരത്തി ഫുട്ബാൾ ഗ്രൗണ്ട് നിർമിച്ചത്. പിന്നാലെ ടൂർണമൻെറും സംഘടിപ്പിച്ചു. നിർമാണം സംബന്ധിച്ച് 'മാധ്യമം' വാർത്ത പുറത്തുവന്നതോടെ വിവാദമായി. അതിനിടെ, മരം മുറിച്ചത് അന്വേഷിക്കാനെത്തിയ വനം വകുപ്പ് ഇൻറലിജൻസ് വിഭാഗം ഉദ്യോഗസ്ഥനെ വള്ളക്കടവ് റേഞ്ച് ഓഫിസറുടെ സാന്നിധ്യത്തിൽ ഒരു സംഘം മർദിച്ചത് പ്രശ്നം സങ്കീർണമാക്കി. വനംവകുപ്പ് നടപടിക്കെതിരെ ചെന്നൈ ഹരിതകോടതി കേസെടുത്തതോടെയാണ് സ്ഥലം സന്ദർശിച്ച് കോടതിക്ക് റിപ്പോർട്ട് നൽകാൻ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. രാവിലെ വഞ്ചിവയൽ സന്ദർശിച്ച സംഘം ഉച്ചയോടെ തേക്കടി ആനവാച്ചാലിലെ വനംവകുപ്പ് പാർക്കിങ് ഗ്രൗണ്ടും സന്ദർശിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്ന് ജില്ല കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.