പാതിവഴിയില്‍ മുടങ്ങിയ മലങ്കര ടൂറിസം പദ്ധതി പുനരാരംഭിച്ചു

മുട്ടം: ഫണ്ടിന്‍െറ അപര്യാപ്തത മൂലം മുടങ്ങിയ മലങ്കര ടൂറിസം പദ്ധതി പുനരാരംഭിച്ചു. 24 കോടിയുടെ മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി ആരംഭിച്ച മലമ്പുഴ മോഡല്‍ ടൂറിസം പദ്ധതിയാണ് ഫണ്ടിന്‍െറ അപര്യാപ്തത മൂലം മുടങ്ങിയത്. ഇതില്‍ ഒന്നര കോടി മുടക്കി എന്‍ട്രന്‍സ് പ്ളാസയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിന്‍െറ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍, കരാറുകാരന് രണ്ടാംഘട്ട ഫണ്ട് ലഭിക്കാത്തതിനാല്‍ പണി നിര്‍ത്തിവെച്ചു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാത്തതില്‍ എം.വി.ഐ.പി അസി. എന്‍ജിനീയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. സാധാരണ എന്‍ട്രന്‍സ് പ്ളാസയില്‍നിന്ന് വ്യത്യസ്തമായ ആകൃതിയിലും രൂപത്തിലുമാണ് ഇതിന്‍െറ നിര്‍മാണം. ടോയ്ലറ്റ്, കഫറ്റേരിയ, ടിക്കറ്റ് കൗണ്ടര്‍ എന്നിവക്കുപുറമെ 400 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള മിനി ഓഡിറ്റോറിയവും ഹാന്‍റി ക്രാഫ്റ്റ് ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യവും സജ്ജമാക്കും. കൂടാതെ ഫണ്ടിന്‍െറ ലഭ്യതയനുസരിച്ച് ദുബൈ മോഡല്‍ അക്വേറിയം നിര്‍മിക്കാന്‍ കഴിയുമെന്ന് ഹാബിറ്റാറ്റ് മാനേജര്‍ വിനോദ് ‘മാധ്യമ’ത്തോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലയളവില്‍ ഫണ്ടിന്‍െറ ലഭ്യതയില്‍ ഉണ്ടായ താമസവും കനത്തമഴയും മൂലം കാലതാമസം ഉണ്ടായെന്നും ഡിസംബറോടെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മാനേജര്‍ പറഞ്ഞു. എന്‍ട്രന്‍സ് പ്ളാസയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചാലുടന്‍ മലമ്പുഴ മോഡലില്‍ ഗാര്‍ഡന്‍ നിര്‍മിക്കുന്ന പദ്ധതിയാണ് ആരംഭിക്കും. കൂടാതെ ബോട്ടിങ്, റോപ്വേ തുടങ്ങിയ വിനോദോപാധികളും നിര്‍മിക്കും. സര്‍ക്കാര്‍ ഏജന്‍സിയായ ഹാബിറ്റാറ്റിനാണ് മലങ്കര ടൂറിസം പദ്ധതിയുടെ നിര്‍മാണച്ചുമതല. ഹാബിറ്റാറ്റ് മറ്റ് സ്വകാര്യ കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കുകയായിരുന്നു. സര്‍ക്കാര്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞനിരക്കില്‍ പദ്ധതി നടപ്പാക്കുന്നവര്‍ക്കാണ് ടെന്‍ഡര്‍ നല്‍കുക. അല്ലാത്തപക്ഷം ഹാബിറ്റാറ്റ് നേരിട്ട് പദ്ധതി നടപ്പാക്കും. ഹാബിറ്റാറ്റ് സമ്പൂര്‍ണമായ മലങ്കര ടൂറിസം മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനായി ഏകദേശം 24 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഫണ്ട് ഘട്ടംഘട്ടമായാണ് ഹാബിറ്റാറ്റിന് ലഭിക്കുന്നതിനാല്‍ ടൂറിസം പദ്ധതി പൂര്‍ത്തികരിക്കുന്നതില്‍ ഏറെ കാലതാമസം നേരിടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.