തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ഫെബ്രുവരിയില്‍

തൊടുപുഴ: നഗരത്തിന്‍െറ സ്വപ്ന പദ്ധതിയായ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്‍െറ ഉദ്ഘാടനം ഫെബ്രുവരി അവസാന വാരം നടക്കും. കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍മാണം പുരോഗമിക്കുന്ന ടെര്‍മിനല്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. മൂപ്പില്‍കടവ് പാലത്തിന് സമീപം ബസ്സ്റ്റാന്‍ഡ്, ഷോപ്പിങ് കോംപ്ളക്സ് ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് എന്നിവ ഉള്‍പ്പെടുന്ന ടെര്‍മിനലിന്‍െറ നിര്‍മാണം 2013 ജനുവരി 10നാണ് ആരംഭിച്ചത്. രണ്ടര വര്‍ഷമായിരുന്നു നിര്‍മാണ കാലാവധി. 12.5 കോടിയാണ് നിര്‍മാണ ച്ചെലവ് കണക്കാക്കിയതെങ്കിലും പിന്നീട് 16 കോടിയായി ഉയര്‍ത്തുകയായിരുന്നു. ഗാരേജ് നിര്‍മാണ ജോലികളാണ് ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. പഴയ ബസ്സ്റ്റേഷന്‍ പൊളിച്ചുമാറ്റിയാണ് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ളക്സ് നിര്‍മിച്ചത്. റവന്യൂ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി കെ.എസ്.ആര്‍.ടി.സി നേരിട്ട് പണികഴിക്കുന്ന അഞ്ചാമത്തെ ബസ് ടെര്‍മിനലാണിത്. നാലു നിലകളിലാണ് കെട്ടിടം. ബേസ്മെന്‍റ് ഫ്ളോറില്‍ കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ഷോപ്പിന് വേണ്ടി 10 ബേ ഗാരേജ്, അതിനുവേണ്ട സൗകര്യം, കെ.എസ്.ആര്‍.ടി.സി ഓഫിസിനുവേണ്ട സ്ഥലം, കാര്‍ പാര്‍ക്കിങ് എന്നിവയുണ്ട്. ഗ്രൗണ്ട് ഫ്ളോറില്‍ 1900 ചതുരശ്ര മീറ്ററാണ് ബസ് ടെര്‍മിനലിനായി ഒരുക്കിയിട്ടുള്ളത്. കൊട്ടാരക്കര, കാസര്‍കോട്, കാട്ടാക്കട എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി നേരിട്ട് വിജയകരമായി നടപ്പാക്കിയ രീതിയിലാണ് നിര്‍മാണം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏറെനാള്‍ നിര്‍മാണം മുടങ്ങികിടന്ന ടെര്‍മിനല്‍ മന്ത്രി പി.ജെ. ജോസഫിന്‍െറ ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും ആരംഭിച്ചത്. ഉദ്ഘാടനത്തിനുമുമ്പ് അവസാനവട്ട ഒരുക്കം വിലയിരുത്തുന്നതിനായി ഈമാസം 20ന് മന്ത്രി പി.ജെ. ജോസഫിന്‍െറ അധ്യക്ഷതയില്‍ യോഗം വിളിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.