നെടുങ്കണ്ടം: തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിഭാവനം ചെയ്ത പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് വിമുഖത. ഇടുക്കിയില്‍ മാത്രമല്ല സംസ്ഥാനത്തെ മിക്ക ബാങ്കുകളും വായ്പ നല്‍കാന്‍ മടി കാട്ടുകയാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ മുദ്ര, കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, ജില്ലാ വ്യവസായ കേന്ദ്രം സിഡ്കോ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖാന്തരം സംരംഭകര്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. മുദ്രാ പദ്ധതി പ്രകാരം സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് തരത്തില്‍ വായ്പ നല്‍കാനാണ് നിര്‍ദേശം. സംരംഭം ആരംഭിക്കുന്നതിന് ശിശു വിഭാഗത്തിന് അരലക്ഷം മുതല്‍ ഒരുലക്ഷം രൂപ വരെയും കിഷോര്‍ വിഭാഗത്തിന് അഞ്ചുലക്ഷം രൂപ വരെയും തരുണ്‍ വിഭാഗത്തില്‍ 10 ലക്ഷം രൂപ വരെയും വായ്പ നല്‍കണം. ഇവക്ക് ഈട് ആവശ്യപ്പെടാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശമില്ല. ശിശു വിഭാഗത്തിന് വായ്പ നല്‍കുന്നത് സംരംഭം തുടങ്ങാനാണ്. പദ്ധതി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പദ്ധതി സംബന്ധിച്ച് മതിയായ രൂപരേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ വായ്പ നല്‍കണമെന്നാണ് നിബന്ധന. കിഷോര്‍, തരുണ്‍ പദ്ധതികള്‍ നിലവിലുള്ള സംരംഭങ്ങള്‍ മെച്ചപ്പെടുത്താനാണ്. വ്യവസായ സംരംഭത്തിന് മൂലധനത്തിനൊപ്പം പരിശീലനവും ഏജന്‍സികള്‍ നല്‍കുന്നുണ്ട്. സംരംഭകന് മൂലധനം നല്‍കുന്നത് ദേശസാത്കൃത ബാങ്കുകള്‍ വഴിയാണ്. എന്നാല്‍, ബാങ്കുകളിലത്തെുന്നവരെ നിരാശരാക്കി മടക്കിയയക്കുകയാണ് പതിവ്. മാത്രവുമല്ല ഇത്തരം വായ്പകളെപ്പറ്റി തിരക്കുന്നവരോട് വായ്പകള്‍ പ്രഖ്യാപിച്ചതായി തങ്ങള്‍ക്കുപോലും അറിയില്ളെന്ന് പറഞ്ഞ് പരിഹസിച്ചയക്കുന്ന ബാങ്കുകളും സംസ്ഥാനത്തുണ്ട്. മറ്റ് ചില ബാങ്കുകളാവട്ടെ സംരംഭക പദ്ധതി സമര്‍പ്പിക്കാന്‍ പോലും അനുവദിക്കുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചില ബാങ്കുകള്‍ വായ്പ നല്‍കാന്‍ തയാറാണ്. പക്ഷേ ഇതിന് ബാങ്ക് അധികൃതര്‍ തക്കതായ ഈട് ആവശ്യപ്പെടുന്നത് ഇടപാടുകാരെ വലക്കുന്നു. ഒരുലക്ഷം രൂപക്ക് ഒരേക്കര്‍ വസ്തുവുള്ള വ്യക്തിയുടെ ആള്‍ ജാമ്യവും കൂടുതല്‍ തുകക്ക് വസ്തു ജാമ്യവുമാണ് ബാങ്ക് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇത് നല്‍കാനാവാത്തവര്‍ സംരംഭങ്ങള്‍ തുടങ്ങാനാവാതെ വിഷമിക്കുകയാണ്. മികച്ച ലാഭവും തൊഴില്‍ സാധ്യതകളും ലക്ഷ്യംവെച്ച് തയാറാക്കപ്പെടുന്ന പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനൊപ്പം പ്രാദേശിക വികസനത്തിനും ഉതകുന്ന പല പദ്ധതികളും ബാങ്ക് അധികൃതരുടെ അലംഭാവം മൂലം മുടങ്ങുകയാണ്. നിര്‍മാണ-സേവന മേഖലകളില്‍ പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ വായ്പ അനുവദിക്കണമെന്ന് സര്‍ക്കാറുകളുടെ നിര്‍ദേശമുണ്ടെങ്കിലും ചില ബാങ്കുകള്‍ നിര്‍മാണ മേഖലക്ക് മാത്രമാണ് വായ്പ അനുവദിക്കുന്നത്. സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി തൊഴിലില്ലായ്മ അകറ്റാനായി വിഭാവനം ചെയ്ത പല പദ്ധതികളുടെയും ഗുണം സാധാരണ ജനതക്ക് ലഭിക്കുന്നില്ളെന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.