ചെറുതോണി: ഇടുക്കി ജില്ലാ ആശുപത്രിയിലെ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി (എച്ച്.എം.സി) സര്‍ക്കാര്‍ പുന$സ്ഥാപിച്ചു. കമ്മിറ്റിയുടെ പ്രഥമയോഗം വ്യാഴാഴ്ച ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷയായ കമ്മിറ്റിയില്‍ രാഷ്ട്രീയപാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ആശുപത്രി സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്, ആര്‍.എം.ഒ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി പ്രഖ്യാപിച്ചതോടെ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. യോഗത്തില്‍ ജീവനക്കാര്‍ നിരവധി പരാതി ഉന്നയിച്ചു. ജീവനക്കാരുടെ കുറവുമൂലം ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലാണ്. 38 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 22 പേരാണുള്ളത്. പ്രധാന വിഭാഗങ്ങളില്‍ ഡോക്ടര്‍മാരില്ല. 250ലധികം രോഗികളെ കിടത്തിച്ചികിത്സിക്കുന്നുണ്ട്. ദിവസേന 700നും 1000ത്തിനും ഇടയില്‍ രോഗികള്‍ ഒ.പിയില്‍ എത്തി മരുന്ന് വാങ്ങുന്നുണ്ട്. ജില്ലാ ആസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയായി ഇതിനെ മാറ്റാനും 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവര്‍ത്തിപ്പിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ യോഗം തീരുമാനിച്ചു. ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ ആവശ്യപ്പെട്ട് അടുത്തമാസം ഇടുക്കിയിലത്തെുന്ന ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് നിവേദനം നല്‍കും. ആശുപത്രിയിലെ ശൗചാലയങ്ങളും ഡ്രെയ്നേജുകളും ശുചീകരിക്കും. പൊതുമരാമത്ത് വകുപ്പ് നല്‍കിയ 20 ലക്ഷം രൂപ ഉപയോഗിച്ച് ഒരു മാസത്തിനകം ജനറേറ്റര്‍ സ്ഥാപിക്കും. സൂപ്രണ്ട് ആശ കെ. ജോണ്‍, ആര്‍.എം.ഒമാരായ ഡോ. ഷൈന്‍, ഡോ.എം. മണികണ്ഠന്‍, നഴ്സിങ് സൂപ്രണ്ട് എം.പി. മിനിമോള്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.